Tuesday, March 31, 2009

കൊഴുവയുണ്ടോ ആശാനേ?


കുറച്ച് കാലമായി കാല്‍ പാദത്തില്‍ തരിപ്പും, കോച്ചലും ആകെ ഒരു വല്ലായ്മയും. 3 കൊല്ലമായി അസുഖം. തീരെ വിട്ടുമാറുന്നില്ല. ഹോമിയോയും ആയുര്‍വ്വേദവും പരീഷിച്ച് ഇപ്പോ അലോപ്പതി ചികില്‍ത്സയായിട്ട് രണ്ട് മൂന്ന് കൊല്ലം കഴിഞ്ഞു. എന്നെ ആര് ചികിത്സിച്ചാലും എനിക്ക് ഡോക്ടര്‍ ചന്ദ്രശേഖരനെ തന്നെ കാണണം. വലിയ കുഴപ്പമില്ലാത്ത പരുവത്തിലാക്കി തന്നിട്ടുണ്ട് അസുഖങ്ങളൊക്കെ. പിന്നെ ഞങ്ങള്‍ അയല്‍ക്കാരും കൂടിയാണ്. അപ്പോള്‍ ഒരു പ്രത്യേക പരിഗണനയും ഉണ്ടാകുമല്ലോ.

എന്റെ അമ്മയും അദ്ദേഹത്തിന്റെ പേഷ്യന്റ് ആയിരുന്നു. പൊതുവെ വയസ്സായ ആളുകള്‍ക്ക് അദ്ദേഹത്തിന്റെ ചികിത്സ വളരെ ആശ്വാസകരമാണ്.

എത്ര തിരക്കുണ്ടായാലും, വിശദമായി പരിശോധിക്കും, പിന്നെ കുശലം പറയും, വീട്ട് വര്‍ത്തമാനം ചോദിക്കും.അനാവശ്യമായ മരുന്നകളും, ലാബ് ടെസ്റ്റുകളൊന്നും അദ്ദേഹത്തിനില്ല. വളരെ ക്ഷമാ ശീലനാണ്.

എടോ ജയപ്രകാശ്..... എന്നെ അങ്ങിനെയാ അദ്ദേഹം വിളിക്കുക. പക്ഷെ ഈ നാട്ടുകാരെല്ലാം എന്നെ ജെ പി എന്ന ചുരുക്കപേരിലും വിളിക്കും. എന്റെ ജന്മ നാട്ടിലെന്നെ ഉണ്ണി എന്ന പേരിലാണറിയപ്പെടുക. പല സ്ഥലത്തും പല പേരില്‍. ഗള്‍ഫില്‍ എന്നെ അറബികള്‍ ബര്‍ഗാഷ് എന്നും വിളീക്കും.

എടോ ജയപ്രകാശ് തന്റെ ഈ രോഗമൊന്നും ഇത്ര വലിയ പ്രശ്നമുള്ളതല്ല.. നമുക്ക് മരുന്നൊക്കെ കുറേശ്ശെ കുറക്കാം. പകരം പ്രകൃതിയില്‍ നിന്ന് കിട്ടാവുന്ന രീതികളിലേക്ക് മാറ്റാം.
ചില ബ്ലഡ് പരിശോധന നടത്താം. കൊളസ്ട്രോള്‍, ഷുഗര്‍ എന്ന കുണ്ടാമണ്ടികള്‍ ഉണ്ടെന്ന് നോക്കാം. വയസ്സ് അറുപത് കഴിഞ്ഞില്ലേ?
എന്തെങ്കിലും ഒക്കെ കാണും. അതറിഞ്ഞാല്‍ പിന്നെ ചികിത്സ എളുപ്പമാ.
പിന്നെ താന്‍ മത്സ്യം ധാരാ‍ളം കഴിച്ചുതുടങ്ങണം. മുള്ളുള്ള ചെറിയ മീനുകള്‍. കൊഴുവ, മുള്ളന്‍ മുതലായവ. അതില്‍ നിന്ന് കാത്സിയം കൂടുതല്‍ കിട്ടും. പിന്നെ ഇത്തരം മീനില്‍ വേറെ പ്രശ്നമൊന്നുമില്ല താനും.

ഡോക്ടര്‍ ചന്ദ്രശേഖരന്റെ താല്പര്യപ്രകാരം ഞാന്‍ പിറ്റേ ദിവസം തന്നെ എന്റെ വീടിന്റെ അടുത്തുള്ള ശക്തന്‍ മാര്‍ക്കറ്റില്‍ എത്തി.
കൊഴുവയും, മുള്ളനും, ചാളയും എല്ലാം വാങ്ങി. വര്‍ഗ്ഗീസിന്റെ കടയിലെ ജോയ്സണ്‍ പറഞ്ഞു കൊഴുവയാണ് ഇതിന്ന് അത്യുത്തമം.
എനിക്ക് ഫോണ്‍ നമ്പര്‍ തന്നു. വിളിച്ചാല്‍ മാറ്റി വെക്കാമെന്നും പറഞ്ഞു.
അങ്ങിനെ കൊഴുവയും, മറ്റു മീനുകളും കഴിച്ചുതുടങ്ങി. ബീനാമ്മക്ക് വലിയ തൃപ്തിയൊന്നുമില്ല ചെറിയ മീനുകളെ വൃത്തിയാക്കി കറി വെക്കാന്‍. പിന്നെ ഒരു രോഗിക്കായതിനാലുള്ള ഒരു പരിഗണന മാത്രം.

ഇപ്പൊളെത്തെ പട്ടണ വാസികളായ പെണ്ണുങ്ങളെ മടി പിടിപ്പിക്കാനുള്ള എല്ലാ തന്ത്രങ്ങളുമുണ്ട് ഈ തൃശ്ശൂരിലെ കച്ചവടക്കാര്‍ക്ക്. എല്ലാം മീനും വെട്ടി വൃത്തിയാക്കി കൊടുക്കും. ചെറിയ മീന്‍ അവര്‍ക്ക് മുതല്ലാവില്ല. കാരണം മീനേക്കാളും വില കൂടും നന്നാക്കാനുള്ള കൂലി, തന്നെയുമല്ല പണിക്കൂടുതലും..

ഇപ്പോ ഞങ്ങളുടെ അടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്, തൊലി കളഞ്ഞ വെളുത്തുള്ളിയും, അരിഞ്ഞ് നുറുക്കി വെച്ച സാമ്പാര്‍, അവിയല്‍, തോരന്‍ മുതലായ കഷ്ണങ്ങളും, ഒക്കെ വെച്ചിരിക്കുന്നു.

കൂര്‍ക്ക രണ്ട് കിലോ ഒന്നിച്ച് വാങ്ങിയാല്‍ അത് നന്നായി തോല് കളഞ്ഞ് ബേഗിലാക്കി കെട്ടിത്തരും. പിന്നെ 5 മിനിട്ടിനുള്ളില്‍ ഇഡ്ഡലി/ദോശമാവും ആട്ടിത്തരും.

പിന്നെ കൂര്‍ക്കഞ്ചേരിയിലുള്ള ആ കടയില്‍ തന്നെ, മസാല പുരട്ടിയ ഇറച്ചിയും മീനും കിട്ടും. അപ്പോള്‍ വീട്ട് പണി ഇവിടുത്തെ വീട്ടമ്മമാര്‍ക്ക് തീരെ ഇല്ല.
ഒരു കാര്യം എനിക്ക് മനസ്സിലാകുന്നില്ല. എന്താണ് ഈ കടക്കാര്‍ നല്ല ഒരു വീട്ടമ്മയെയും കൂടി തരാത്തത്? അതും കൂടി കിട്ടിയാല്‍ പിന്നെ ജീവിതം പരമസുഖം തന്നെ.

പണ്ടൊക്കെ നല്ല ഭക്ഷണം കിട്ടുമായിരുന്നു വീട്ടില്‍. ഇപ്പോ ഈ വക സൌകര്യമെല്ലാം വന്നപ്പോള്‍ എന്നും അസുഖമാണ്. അവനവന്റെ വീട്ടിലെ വൃത്തി വേറെ എവിടെ നിന്നെങ്കിലും കിട്ടുമോ?...പക്ഷെ ഈ പെണ്ണുങ്ങള്‍ക്ക് ഇതൊക്കെ കേള്‍ക്കാന്‍ നേരമില്ല..

25 കൊല്ലം പല അവസരങ്ങളിലായി ജങ്ക് ഫുഡ് കഴിച്ചാണ് ഞാന്‍ ഗള്‍ഫിലും യൂറോപ്പിലും കഴിഞ്ഞത്. അത് അവിടുത്തെ അവസ്ഥയാണെന്ന് പറയാം. പക്ഷെ നാട്ടിലും ആ ഗതി വന്നാലോ.

ഞാന്‍ എന്റെ തൃശ്ശൂരിലെ വീട്ടിലെ ഭക്ഷണം തിന്ന് മടുക്കുമ്പോള്‍ കുറച്ച് ദിവസം നാട്ടിന്‍ പുറത്തെ തറവാട്ടില്‍ പോയി നില്‍ക്കും. അവിടുത്തെ ഭക്ഷണം തികച്ചും ഒറിജിനല്‍ തന്നെ. കല്ലിലാട്ടിയ മാവുകൊണ്ടുണ്ടാക്കിയ ദോശയും, ഇഡ്ഡലിയും, അമ്മിയിലരച്ച ചമ്മന്തിയും, കറിക്കൂട്ടുകളും, നല്ല പുഞ്ച നെല്ലിന്റെ അരിയും...ഹാ........
എന്തൊരു രസം. പിന്നെ കുളത്തിലുള്ള കുളിയും, തെങ്ങിന്‍ തോപ്പിലൂടെയുള്ള നടത്തവും.........
ഇതൊക്കെ വിട്ട് പിന്നെന്തിനാ ഈ ഞാന്‍ ഈ ദുരിതത്തിലേക്ക് വന്നത്?

ആ... അവിടെയാ പ്രശ്നം...
ഗള്‍ഫില്‍ ജനിച്ചു വളര്‍ന്ന പിള്ളേരുടെ തുടര്‍ വിദ്യാഭ്യാസം പ്രമാണിച്ചാണ് ഇങ്ങോട്ട് ചേക്കേറിയത്. ഇപ്പോള്‍ ഈ നാട്ടുകാരനായി. സോക്കേടുകാരനും....

കാലിലെ തരിപ്പും, കോച്ചലും മാറുന്നില്ലാ എന്ന് തറവാട്ടിലുള്ള സഹോദരനോട് പറഞ്ഞപ്പോള്‍ എന്നോട് അവിടെ വന്ന് താമസിക്കാനാണ് പറഞ്ഞത്..

ഇലക്കിഴിയും, വൈകിട്ട് ഞെരിപ്പോടിലെ ചൂട് തട്ടലും, പിന്നെ നല്ല പൊടിയരിക്കഞ്ഞിയും, ഉപ്പു മാങ്ങായും എല്ലാം സേവിച്ച് ശിഷ്ട ജീവിതം അവിടെ കഴിക്കാനാണ് അവന്‍ പറേണത്...

പക്ഷെ എനിക്കെങ്കില് എന്റെ ബീനാമ്മയെ പിരിഞ്ഞിരിക്കാന്‍ പറ്റില്ല. ഓളുടെ അടുത്ത് തല്ല് കൂടിയും, വക്കാണം പറഞ്ഞും ഇരിക്കണം എനിക്ക്.. ഓള്‍ക്കാണെങ്കില് നാട്ടിന്‍പുറം ഇഷ്ടമില്ലത്രെ..

പിന്നെ നമ്മള്‍ കഴിയുന്നത്ര ആര്‍ക്കും ഒരു ഭാരമാകാതെ കഴിയണം. എനിക്ക് മക്കളും, മരുമക്കളും ഒക്കെ ആയെങ്കിലും ഞാന്‍ ആര്‍ക്കും ഒരു ഭാരമല്ല ഇപ്പോള്‍. വല്ലപ്പോഴും ജന്മനാട്ടില്‍ പോയി അനുജനോടൊന്ന് താമസിക്കും. എന്റെ എല്ലാ ദു:ഖങ്ങളും വേദനകളും ഞാന്‍ മറക്കും അവിടെ ചെന്നാല്‍..

ഇന്റര്‍ നെറ്റ്, വൈദ്യുതി, നല്ല വെള്ളം എന്നിവ സുലഭമല്ല എന്റെ നാട്ടിലിപ്പോള്‍. അതിനാല്‍ ഈ വേനല്‍ കാലത്ത് അവിടുത്തെ ജീവിതം സുഖകരമല്ല..

കാലത്ത് എണ്ണ തേച്ച് കുളിച്ച് വീട്ടുമുറ്റത്തുള്ള ആലിന്‍ ചുവട്ടിലോ, ഓല മേഞ്ഞ ഔട്ട് ഹൌസിലോ ഇരിക്കുമ്പോളുള്ള ഒരു സുഖം ഈ ഭൂമിയിലെവിടെയും ഇല്ലാ...

ഇന്ന് കാലത്ത് ഞാന്‍ വീണ്ടും തൃശ്ശിവപേരൂരിലുള്ള വസതിക്കടുത്ത ശക്തന്‍ മാര്‍ക്കറ്റിലെത്തി.

കൊഴുവയുണ്ടോ ആശാനേ? വര്‍ഗ്ഗീസിന്റെ കടയിലുള്ള വിഭവങ്ങളൊക്കെ നോക്കിയതിന് ശേഷം മൊത്തം മാര്‍ക്കറ്റിലെ മീനുകളുടെ സ്റ്റോക്കെടുപ്പ് നടത്തി.

മുള്ളന്‍ മീന്‍ സാധാരണ ഉണ്ടാവാറില്ല. ഇന്ന് ജോയിച്ചേട്ടന്റെ കടയിലുള്ളത് മൊത്തം വാങ്ങി. പിന്നെ വര്‍ഗ്ഗീസിന്റെ കടയില്‍ നിന്ന് ബീനാമ്മക്ക് രണ്ട് കിലോ ഏട്ടയും, ഒരു കിലോ അറക്ക്യയും വാങ്ങി. പിന്നെ എനിക്ക് ഒരു കിലോ കൊഴുവയും...

ഈ അറ്ക്ക്യയുടെ കഥ പറയുമ്പോള്‍ ഒരു പാട് പറയുവാനുണ്ട്.
മസ്കറ്റില്‍ അതിനെ സുറുമാ [കിങ്ങ് ഫിഷ്] എന്നാ പറയുക.. അത് ഒരു വലിയ സ്റ്റോറി ആണ്. ഞാനൊരു സുലൈമാനി ഇട്ടിട്ട് വരാം. ബാക്കി അതിന് ശേഷമെഴുതാം...

[തുടരും]

12 comments:

ജെ പി വെട്ടിയാട്ടില്‍ said...

കുറച്ച് കാലമായി കാല്‍ പാദത്തില്‍ തരിപ്പും, കോച്ചലും ആകെ ഒരു വല്ലായ്മയും. 3 കൊല്ലമായി അസുഖം. തീരെ വിട്ടുമാറുന്നില്ല. ഹോമിയോയും ആയുര്‍വ്വേദവും പരീഷിച്ച് ഇപ്പോ അലോപ്പതി ചികില്‍ത്സയായിട്ട് രണ്ട് മൂന്ന് കൊല്ലം കഴിഞ്ഞു.

ജെ പി വെട്ടിയാട്ടില്‍ said...
This comment has been removed by the author.
ഇസാദ്‌ said...

നല്ല എഴുത്ത്. ബാക്കി കൂടി എഴുതൂ ...

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ജീവിതം മുഴുവൻ പ്രവാസിയായി കഴിഞ്ഞ് അവസാനം നാട്ടിലെത്തുന്ന ഓരോരുത്തരും അനുഭവിയ്ക്കേണ്ടി വരുന്ന വ്യഥകളുടെ ഒരു നേർ ചിത്രം ഈ വരികളിൽ നമുക്ക് കാണാം.ഗ്രാമത്തിന്റെ വശ്യതയും ചാരുതയും ഇപ്പോളും അങ്ങിങ്ങ് നഷ്ടപ്പെടാതെ നിൽ‌ക്കുന്നു.പിറന്ന നാടു വിട്ടു പോകുമ്പോൾ എന്നെങ്കിലും മടങ്ങി വന്നു സ്വന്തം ഗ്രാമത്തിന്റെ നിഷ്കളങ്കതയിൽ ലയിയ്ക്കാം എന്നാണു എല്ലാവരും വിചാരിയ്ക്കുന്നത്.എന്നാൽ ജീവിതം അവർക്കായി എന്താണു കണ്ടു വച്ചിരിയ്ക്കുന്നത് എന്ന് അറിയില്ലല്ലോ.എവിടെയൊക്കെയോ ഒഴുകി ഏതെങ്കിലുമൊക്കെ തീരങ്ങളിൽ അടിഞ്ഞു ഇല്ലാതാവുന്നു.ഒരു പിടി സ്വപ്നങ്ങൾ മാത്രം ബാക്കിയാവുന്നു.

ജെ.പി ചേട്ടാ, താങ്കളുടെ ഓരോ വരികളിലും ആത്മാർത്ഥത തുളുമ്പി നിൽക്കുന്നു.എന്തായാലും എങ്ങനെയായാലും ബീനാമ്മയെ വിട്ടു പോകാനും പറ്റില്ല.അതാണു സ്നേഹം.നാളെ ഒരു പക്ഷേ വീട്ടമ്മയെ മാർക്കറ്റിൽ കിട്ടിയെന്നു വരാം, പക്ഷേ ഭാര്യയെ, ഒരു സ്നേഹിതയെ, ഒരു കാമുകിയെ, ഒരു അമ്മയെ കിട്ടുമോ?

സ്നേഹിച്ചു സ്നേഹിച്ചു ജീവിയ്ക്കുക...നന്ദി ആശംസകൾ!

K today news bureau said...

തുടര്‍ച്ചയ്ക്കായി കാത്തിരിക്കുന്നു ....

ബൈജു സുല്‍ത്താന്‍ said...

അസുഖമെല്ലാം വേഗം മാറട്ടേ,,

Unknown said...

it is getting interesting day by day. Keep it up Barkash.
- Hassan

ശ്രീ said...

വായിയ്ക്കുന്നുണ്ട് മാഷേ. ജീവിതമായതിനാല്‍ കമന്റെഴുതാന്‍ ഒന്നും തോന്നുന്നില്ല

Muralee Mukundan , ബിലാത്തിപട്ടണം said...

സത്യം പറയുകയാണെങ്കിൽ ഇതു വാ‍ായിക്കുമ്പോൽശ്ക്തന് മാർക്ക്ടിലാണെന്നു ഞാനെന്ന് ..വർഗ്ഗീസിനെയും,ജോയിയ്യേയും,ബഷീറിനേയും ഒക്കെ കണ്ടു........

Pyari said...

എന്താ ഈ കൊഴുവ ? അറിഞ്ഞൂടാ .. :(

പിന്നെ ഈ ready ആയി കിട്ടുന്ന സാധനങ്ങളോട് എന്തിനാ ഉണ്ണി അങ്കിളേ ഒരു പരിഭവം ? എന്നെ പോലുള്ളവര്‍ക്കും ജീവിക്കേണ്ടേ ? വേലക്കാരൊന്നുമില്ലാതെ ഞാനൊക്കെ വീട്ടുകാര്യങ്ങള്‍ ഒപ്പിച്ചോണ്ട് പോകുന്നത് ഇങ്ങനത്തെ സാധനങ്ങള്‍ കൊണ്ടാ...

bindudileep said...

വായിച്ചു നല്ല പോസ്റ്റ്

bindudileep said...

നല്ല പോസ്റ്റ്. ഇഷ്ട്ടായി