കാലത്ത് പത്രം തുറക്കുമ്പോള്‍ പ്രാര്‍ത്ഥിക്കും ഭഗവാനെ ദാരുണമായ മരണക്കുറിപ്പുകളൊന്നും കാണല്ലേ എന്ന്. ഇന്ന് കാലത്ത് ഫ്രണ്ട് പേജില്‍ തന്നെ റ്റിഷയെന്ന പെണ്‍കുട്ടിയുടെ മരണവാര്‍ത്തയാണ് അറിഞ്ഞത്.
അലക്ഷ്യമായി ഇടുന്ന ചുരിദാര്‍ ഷാള്‍ ബൈക്കിന്റെ ചക്രത്തില്‍ കുടുങ്ങി ആ കുട്ടി പിടഞ്ഞ് മരിച്ച കഥ. ഞാന്‍ ഇന്ന് മുഴുവനും ഈ പോസ്റ്റ് എഴുതും വരേ ഇത് തന്നെ ആലോചിച്ചിരിക്കയായിരുന്നു. എത്ര വേദന അനുഭവിച്ചുകാണും ആ പെണ്‍കുട്ടി. ആ മുഖം മനസ്സില്‍ നിന്ന് മായുന്നില്ല. ഒരു പിതാവിനും സഹിക്കില്ല ഇത്തരം വാര്‍ത്ത.
+
ഈ ചുരിദാര്‍ ഷാള്‍ ഒരു പാട് ജീവനുകള്‍ ഇതിനകം അപാഹരിച്ചിരിക്കുന്നു. എന്നിട്ടും നമ്മുടെ നാട്ടിലെ പെണ്ണുങ്ങള്‍ ഇതെല്ലാം അവഗണിക്കുന്നു.
നമുക്ക് നമ്മുടേതായ വസ്ത്രധാരണ രീതി ഉണ്ടായിരുന്നു പണ്ട്. പാവാടയും ബ്ലൌസും പെണ്‍കുട്ടികള്‍ക്ക്. സ്ത്രീകള്‍ക്ക് സാരി. സാരിയുടെ തല ബൈക്കിന്റെ ചക്രത്തില്‍ കുടുങ്ങിയാല്‍ ബൈക്കില്‍ നിന്ന് വീണ് ചില്ലറ അപകടത്തോടെ രക്ഷപ്പെടാം.
\+
ഞാന്‍ പണ്ട് എന്റെ മകളെ ബൈക്കില്‍ റെയില്‍വേ സ്റ്റേഷനിലും മറ്റും കൊണ്ട് പോകുമ്പോള്‍ ഷാള്‍ ധരിക്കാന്‍ സമ്മതിക്കില്ല. അത് ചുരുട്ടി ബേഗില്‍ വെക്കാന്‍ പറയും. എപ്പോഴാണ് ഈ ഷാള്‍ അപകടം നമ്മെ തിന്നാന്‍ വരികയെന്നറിയില്ല.
നാം പരമാവധി സൂക്ഷിക്കുക എന്നാണ് ഞാന്‍ പറഞ്ഞ് വരുന്നത്.
+
ഷാള്‍ ബസ്സിന്റെ വാതിലില്‍ കുരുങ്ങിയ കഥയും മറ്റും സാധാരണ കേള്‍ക്കുന്നു.
പണ്ടൊരിക്കല്‍ എന്റെ സഹപ്രവര്‍ത്തകയുടെ ഷോള്‍ ഹെവി ഡ്യൂട്ടി ഡോട്ട് മെട്രിക്സ് പ്രിന്ററില്‍ കുടുങ്ങിയത് എന്റെ മുന്നില്‍ വെച്ചായിരുന്നു. എന്റെ തക്ക സമയത്തുള്ള ഇടപെടലില്‍ ആ പെണ്കുട്ടിയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു.
+
ചുരിദാര്‍ ഷോള്‍ പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ അലക്ഷ്യമായി ഇടുന്നത് കാണാം. അത് എപ്പോളും ഒരു കൈകൊണ്ട് പിടിച്ചും വലിച്ചും കൊണ്ടിരിക്കും.
ഭക്ഷണം വിളമ്പുന്ന സമയത്തും, ഓഫീസ് ജോലിക്കിടയിലും, സ്റ്റേജില്‍ ഒരു കൈയില്‍ മൈക്കും മറ്റേ കയ്യില്‍ ഷോള്‍ പിടിച്ച് വലിക്കുന്നതുമെല്ലാം അപകടം ക്ഷണിച്ച് വരുത്തുന്ന പ്രക്രിയയാണ്.
+
ഈ ഷോള്‍ വരുത്തിവെച്ച വിന ഇന്നത്തെ പത്രവാര്‍ത്തയിലൂടെ നാമെല്ലാം പഠിച്ചുകഴിഞ്ഞു. അതിനാല്‍ എല്ലാ അമ്മമാരും പെങ്ങന്മാരും യാത്രാ വേളയിലും മറ്റും അപകടമേഖലകളിലും വേണ്ട മുന്‍ കരുതലുകള്‍ ചെയ്യുവാന്‍ ശ്രമിച്ചാല്‍ നന്നായിരിക്കും.
അപകടം എപ്പോഴും ഏത് നിമിഷത്തിലും വരാം. പക്ഷെ നമുക്ക് പരമാവധി സൂക്ഷിക്കാമല്ലോ?
+
ഞാന്‍ ഇന്ന് കാലത്ത് മെട്രോ ആശുപത്രിക്ക് മുന്‍പില്‍ വെച്ച് ഒരു കപ്പിള്‍സിന്റെ വാഹനം നിര്‍ത്തി ഇന്നെത്തെ പത്രവാര്‍ത്തയെ കുറിച്ച് പറഞ്ഞു. അവര്‍ വേണ്ട മുന്‍ കരുതലുകള്‍ എടുത്തു. ഷാള്‍ കാറ്റില്‍ പാറാതെ അരയില്‍ എടുത്ത് ചുറ്റി.
+
കുറച്ച് ദിവസം മുന്‍പാണ് വേളാങ്കണ്ണി യാത്രയില് ഒരു കുടുംബത്തിലെ കുറേ പേരെ മരണം വരിച്ചത്. അവിടെ വില്ലന്‍ പാതിരാക്കുള്ള ഡ്രൈവിങ്ങ് ആണെന്ന് തോന്നുന്നു.
നമ്മുടെ നാട്ടിലെ ഒട്ടുമിക്ക റോഡപകടങ്ങളും സംഭവിക്കുന്നത് രാത്രിയും പാതിരാ നേരത്തും ആണ്. യാത്രക്കാര് ഉറക്കം തുടങ്ങും. ഡ്രൈവറുടെ പ്രശ്നങ്ങള്‍ ആരും മനസ്സിലാക്കുന്നില്ല. ഡ്രൈവര്‍ക്ക് ക്ഷീണമുണ്ടോ, ഉറക്കച്ചടവുണ്ടോ എന്ന് ആരും ശ്രദ്ധിക്കുന്നില്ല. ഇന്നാള്‍ ഇതേ പറ്റി തൃശ്ശൂരിലെ fm RADIO ഒരു ആങ്കറായ പെണ്‍കുട്ടി പറഞ്ഞിരുന്നു. ഡ്രൈവറുടെ അടുത്തിരുന്ന് അയാള്‍ക്ക് കമ്പനി കൊടുക്കുകയോ, തട്ടുകടയില്‍ നിന്ന് ഒരു കട്ടന്‍ ചായ ഓഫര്‍ ചെയ്യുകയോ, ഇനി അയാള്‍ക്ക് ഉറക്കം അനിവാര്യമാണെങ്കില്‍ പത്ത് മിനിട്ട് കണ്ണടക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയോ ചെയ്യാമെങ്കില്‍ അപകടം ഒരു പരിധിവരെ തരണം ചെയ്യാം.
+
പല ദീര്‍ഘയാത്രയിലും യാത്രക്കാര്‍ നല്ല ലോഡ്ജുകളിലും ഹോട്ടലുകളിലും നല്ല ഭക്ഷണവും കഴിച്ച് താമസിക്കും. പാവം ഡ്രൈവേഴ്സ് കൊതുകടി കൊണ്ട് വാഹനത്തില്‍ തന്നെ കഴിച്ചുകൂട്ടും. അവരുടെ കാര്യം ആരും നോക്കുന്നില്ല. ഇത്തരം ഡ്രൈവേഴ്സ് ആയിരിക്കും പലപ്പോഴും അപകടത്തില്‍ പെടുക.
പരമാവധി രാത്രികാലങ്ങളിലുള്ള ഓട്ടം ഉപേക്ഷിക്കണം.
സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട എന്ന ആശയം തന്നെ എല്ലാത്തിനും മുന്‍പില്‍
+