Thursday, April 22, 2010

പിഞ്ചുകുഞ്ഞും അമ്മയും

ഞാന്‍ ഇന്ന് എന്റെ വാതരോഗ ചികിത്സയുടെ ഭാഗമായി തൃശ്ശിവപേരൂര്‍ എലൈറ്റ് ആശുപത്രിയിലെ ഡോ: രഘുനാഥിനെ കണ്ട് മരുന്ന് വാങ്ങാനായി അവിടുത്തെ ഫാര്‍മസിയിലെത്തി.

സാധാരണ ഈ ഫാര്‍മസിയില്‍ കാല് കുത്താന്‍ സ്ഥലം ഉണ്ടാകാറില്ല. അത്രക്കും തിരക്കാണ് അനുഭവപ്പെടാറുണ്ട്. അതിനാല്‍ ഞാന്‍ പലപ്പോഴും വീട്ടില്‍ പോയിട്ട് വൈകുന്നേരമാണ് മരുന്ന് വാങ്ങിക്കാന്‍ വരാറ്.
ഇന്ന് ഫാര്‍മസിയില്‍ രോഗികള്‍ കുറവായതിനാല്‍ അവിടെത്തെ ഒരു ജീവനക്കാരിയോട് കുശലം ചോദിക്കാനും മറന്നില്ല.

"ഇവിടെ കണ്ടിട്ടില്ലല്ലോ മുന്പ്..."
അങ്ങിനെ ഒന്നുമില്ല. ഞാന്‍ രണ്ട് കൊല്ലമായി ഇവിടെ ഉണ്ട്....
"പക്ഷെ ഞാന്‍ കണ്ടതായി ഓര്‍ക്കുന്നില്ലല്ലോ..?"
ഞാന്‍ അത്രയും പറഞ്ഞ് മരുന്ന് വാങ്ങാനായി നീങ്ങി.

"എന്നെ അവര്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായതിനാല്‍ ഞാന്‍ വീണ്ടും അവരുടെ അടുത്തെത്തി...."
"നിങ്ങള്‍ക്ക് കുട്ടികളുണ്ടോ...?"
ഉണ്ട്. ഒരു ആണ്‍കുട്ടി... 6 വയസ്സായി.......
"വീടെവിടെയാ....?"
വലിയാലുക്കല്‍ ആണ്. പക്ഷെ കല്യാണം കഴിച്ചിരിക്കുന്നത് അരിമ്പൂരാണ്. ഇപ്പോള്‍ അവിടെ താമസം.....
"എന്താ പേര്...?
എന്റെ പേര് രമ്യ..........

ഞാന്‍ ഇത്രയും ചോദിച്ചറിഞ്ഞ് എനിക്ക് ഇന്നെത്തെ ഡോക്ടറെ കാണാനുള്ള ടിക്കറ്റ് ഏര്‍പ്പാടാക്കിത്തന്ന രാമചന്ദ്രനെ എന്റെ സന്തോഷം അറിയിക്കാന്‍ നീങ്ങി.

എന്റെ ചോദ്യം കേട്ടിട്ട് രമ്യക്ക അത്ഭുതം തോന്നിക്കാണും.
സാധാരണ ഒരു ആള്‍ അപരിചിതരോട് ആദ്യം പേരാണ് ചോദിക്കാറ്....
പക്ഷെ എന്റെ ചോദ്യം ആ അപരിചിതയോട് തികച്ചും വ്യത്യസ്ഥമായിരുന്നു.
മക്കളുണ്ടോ എന്നാണ് ചോദിച്ചത്....

എന്റെ പ്രായവും മറ്റും കണിക്കിലെടുത്താണ് അവര്‍ എന്നോട് വളരെ നന്നായി പെരുമാറിയത്. എനിക്ക് വാസ്തവത്തില്‍ സന്തോഷമായി.
ഞാന്‍ അവരോട് കുറച്ചും കൂടി കാര്യങ്ങള്‍ ചോദിച്ചറിയാന്‍ അങ്ങോട്ട് നീങ്ങി. പക്ഷെ ആ കൌണ്ടര്‍ ബിസിയായതിനാല്‍ ഞാന്‍ അവിടെ നിന്നില്ല.

മക്കളെ പ്രത്യേകിച്ച് പിഞ്ചുകുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കാന്‍ ഒരു അമ്മ പാട് പെടുന്നത് എനിക്ക് ഈയിടെയാണ് ‍ബോധ്യമായത്.

എന്റെ പ്രസവിച്ച് കിടക്കുന്ന മകളുടെ ഓരോ ദിവസവും തികച്ചും യാതനാപൂര്‍ണ്ണമാണ്. പ്രത്യേകിച്ച് എപ്പോഴും കരയുന്ന ഒരു കൊച്ചിനെ വെച്ച്. അവള്‍ കുളിക്കാന്‍ പോയാലും ഭക്ഷണം കഴിക്കാന്‍ പോയാലും എവിടെ നീങ്ങിയാലും ഈ കൊച്ച് കരഞ്ഞും കൊണ്ടിരിക്കും.

മുലകൊടുത്തായിട്ടിരിക്കും കുളിക്കാനോ, ഭക്ഷണം കഴിക്കാനോ നീങ്ങുക. അതിന്‍ മുന്‍പ് കൊച്ച് കരയാന്‍ തുടങ്ങും. ഭക്ഷണം പെട്ടെന്ന് വിഴുങ്ങി കുഞ്ഞിന്റെ അടുത്തേക്ക് ഓടും. പകല്‍ മുഴുവന്‍ കൊച്ചിനെ നോക്കി രാത്രി നിവര്‍ന്നൊന്ന് കിടക്കാന്‍ തുടങ്ങിയാലായിരിക്കും കുഞ്ഞിന്റെ കളിയും, ഇനി കുഞ്ഞിനെ തള്ള ശ്രദ്ധിക്കാതെ കിടന്നാല്‍ അവന്റെ മലമൂത്രവിസര്‍ജ്ജനവും കരച്ചിലും.

അങ്ങിനെ ഉറക്കമുളച്ചും, ത്യാഗങ്ങള്‍ സഹിച്ചുമാണ് ഒരു കുഞ്ഞിനെ വളര്‍ത്തിക്കൊണ്ട് വരാന്‍.

പ്രസവ വേദനയും കൊണ്ട് 12 മണിക്കൂറിലേറെ ലേബര്‍ റൂമില്‍ അവള്‍ കഴിച്ചുകൂട്ടി. എന്റെ വയര്‍ കീറി കുഞ്ഞിനെ എടുത്തോളൂ എന്ന് നിലവിളിച്ച് പറഞ്ഞിട്ടും ഡോക്ടര്‍ അത് ചെയ്തില്ല.

സിസേറിയന്‍ ഒഴിവാക്കാനായി നല്ലവളായ ഡോക്ടര്‍ മോളോട് കുറച്ചുംകൂടി വേദന തിന്നാനാണ് പറഞ്ഞത്. അത്രയും വേദന സഹിച്ചാണ് മോനെ പ്രസവിച്ചത്. ഇനി അവന്‍ വളര്‍ന്ന് പിച്ച വെക്കുന്നത് വരെ തികച്ചും പണിപെടണം. എല്ലാം അമ്മ സഹിക്കുന്നു.

അച്ചന് ഇവിടെ വലിയ ഒരു റോള്‍ കാണുന്നില്ല. പിന്നെ നമ്മുടെ നാട്ടില്‍ ഞങ്ങളുടെ ജാതിയില്‍ പെണ്‍ വീട്ടിലാണ് പ്രസവം. പ്രസവം കഴിഞ്ഞ് തൊണ്ണൂറിനാണ് പിതാവിന്റെ വീട്ടിലേക്ക് കൊണ്ട് പോകുക. അത് വരെ പ്രസിവിക്കുന്ന പെണ്ണ് അവളുടെ അമ്മയുടെ വീട്ടില്‍. അതിനാല്‍ ഈ വക പ്രശ്നങ്ങളൊന്നും കുട്ടിയുടെ പിതാവ് അറിയുന്നില്ല.

എന്റെ മകളുടെ പങ്കപ്പാട് കാണുമ്പോളാണ് എനിക്ക് ബോധ്യപ്പെട്ടത് ഞാന്‍ എന്റെ അമ്മയെ വളരെ കൂടുതല്‍ സ്നേഹിക്കേണ്ടിയിരുന്നു എന്ന്. പക്ഷെ വൈകിപ്പോയി. എന്റെ അമ്മ ഇപ്പോള്‍ ജീവിച്ചിരുപ്പില്ല.

എലൈറ്റ് ആശുപത്രിയിലെ രമ്യയോട് കുട്ടികളെ വളര്‍ത്തിയെടുക്കാനുള്ള എക്സ്പീരിയന്‍സ് എങ്ങിനെയിരുന്നു എന്ന് അറിയാനാണ് ഞാന്‍ അവരെ വീണ്ടും കാണാന്‍ ശ്രമിച്ചത്.

ഓരോ അമ്മയെയും കാണുമ്പോള്‍ ഞാന്‍ ഇങ്ങനെ ചോദിക്കാറുണ്ട്. ആരും എളുപ്പമായിരുന്നില്ലാ എന്നാണ് പറഞ്ഞത്. അപൂര്‍വ്വം ചിലര്‍ എല്ലാം അവരുടെ അമ്മമാരാണ് നോക്കിയിരുന്നത് എന്ന് പറഞ്ഞു. ചിലര്‍ കുഞ്ഞുങ്ങള്‍ക്ക് വളരെ നേരത്തെ കുപ്പിപ്പാല്‍ നല്‍കിത്തുടങ്ങി. അങ്ങിനെയുള്ള അമ്മമാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കാണുമായിരിക്കില്ല. ബാക്കിയുള്ളത് അവരുടെ മറ്റു ആശ്രിതരെ ഏല്‍പ്പിക്കാം.

പക്ഷെ ശരിക്കും ഉള്ള അമ്മമാര്‍ കുട്ടികളെ മുലയൂട്ടി വളര്‍ത്തണം. ചുരുങ്ങിയത് ആറുമാസമെങ്കിലും. ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ 6 മാസം വരെ മെറ്റേണിറ്റി ലീവ് കൊടുക്കുന്നുണ്ടെന്നാണ് എന്റെ അറിവ്.
പ്രസവിച്ച ഉടന്‍ തന്നെ പിഞ്ചുകുഞ്ഞുങ്ങളെ ആശ്രിതരെ ഏല്പിച്ച് പോകേണ്ടിവരുന്ന അമ്മമാരും വിരളമല്ല. പുറം നാടുകളില്‍ ജോലി ചെയ്യുന്ന അമ്മമാര്‍ ലീവില്ലാത്തതിന്റെ പേരിലും ഫേമിലി ലിവിങ്ങ് സ്റ്റാറ്റസ്സ് ഇല്ലാത്തതിനാലും ഇത്തരം ത്യാഗങ്ങള്‍ ചെയ്യേണ്ടി വരുന്നു.

എത്രമാത്രം ത്യാഗം സഹിച്ചാ‍ണ് ഓരോ കുഞ്ഞിനേയും ഈ ലോകത്തിലേക്ക് കൈപിടിച്ച് കൊണ്ട് വരുന്നത് എന്ന് അവര്‍ക്കും ഓരോ കുഞ്ഞുങ്ങളൊ, പേരക്കുട്ടികളോ ഉണ്ടാകുമ്പോളാണ് അറിയുന്നത്.

അമ്മമാര്‍ ദൈവത്തിന്‍ തുല്യരാണെന്ന സത്യം പലരും അറിയുന്നില്ല എന്നതാണ് പരമാര്‍ത്ഥം.

എല്ലാ അമ്മമാരേയും ജഗദീശ്വരന്‍ രക്ഷിക്കട്ടെ, അനുഗ്രഹിക്കട്ടെ !!!

ഞാന്‍ എന്റെ അമ്മയോട് അല്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ മാതാവിനോട് എത്രമാത്രം കടപ്പെട്ടിരിക്കുന്നുവെന്ന് എനിക്ക് ഇപ്പോഴാ ബോധ്യമായത്.

1 comment:

ജെ പി വെട്ടിയാട്ടില്‍ said...

എന്റെ പ്രസവിച്ച് കിടക്കുന്ന മകളുടെ ഓരോ ദിവസവും തികച്ചും യാതനാപൂര്‍ണ്ണമാണ്.

പ്രത്യേകിച്ച് എപ്പോഴും കരയുന്ന ഒരു കൊച്ചിനെ വെച്ച്. അവള്‍ കുളിക്കാന്‍ പോയാലും ഭക്ഷണം കഴിക്കാന്‍ പോയാലും എവിടെ നീങ്ങിയാലും ഈ കൊച്ച് കരഞ്ഞും കൊണ്ടിരിക്കും.