Thursday, May 24, 2018

ഉരുളിയിൽ അവശേഷിച്ച പായസം

പണ്ട് ഞാൻ ഈ ആൽത്തറയിൽ സന്ധ്യാ നേരം ഇരിക്കാറുണ്ടായിരുന്നു . ഇപ്പോൾ മരത്തിന്റെ വേരുകൾ തറയെ ഇളക്കി മറിച്ചുംകൊണ്ടിരിക്കുന്നു . അതിനാൽ അതിന്മേൽ ഇരിക്കാൻ വയ്യ. അതിന് തൊട്ടടുത്ത് ഒരു നൃത്ത മണ്ഡപം പണിതിട്ടുണ്ട് , ഇപ്പോൾ ഞാൻ അതിൽ ഇരിക്കും.

ആലിലകളിൽ നിന്നുള്ള ഓക്സിജൻ എനിക്ക് ഉണർവ് നൽകും .. നാലഞ്ച് കിലോമീറ്റർ നടത്തത്തിന് ഇടയിൽ ആണ് ഞാൻ അച്ഛൻ തേവരെ തൊഴുവാൻ വരിക. ആറേകാൽ മണിക്ക് ദീപാരാധന തൊഴും. ഏഴുമണി കഴിഞ്ഞാൽ തൃപ്പുക ആയി. അത് കഴിഞ്ഞാണ് ശർക്കര പായസം കിട്ടും. 

ആളുകൾ അധികം ഇല്ലെങ്കിൽ ഞാൻ ഉരുളിയിൽ അവശേഷിച്ച പായസമെല്ലാം കഴിക്കും . 
ചിലപ്പോൾ
കഴകക്കാരൻ   നേരെത്തെ പോയാൽ ഭഗവാന്റെ പൂജാപാത്രം കഴുകാനുള്ള പുണ്യവും എനിക്ക് കിട്ടും. അച്ഛൻ തേവരുടെ കടാക്ഷമാണ് എന്റെ ആരോഗ്യം. 

വരിക കൂട്ടരേ ഒരു ദിവസം അച്ഛൻ തേവർ സന്നിധിയിലേക്ക് .

ആൽത്തറ പുതുക്കി പണിയാൻ ഒരു ലക്ഷം രൂപയെങ്കിലും വേണം , ആർക്കെങ്കിലും സ്പോൺസർ ചെയ്യാൻ പറ്റുമെങ്കിൽ ദയവായി എന്നെ വിളിക്കുക 8078141187.


തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ - ശക്തൻ സ്റ്റാൻഡിൽ നിന്നും ഏതാണ്ട് ഒരു കിലോമീറ്റർ ദൂരത്തിൽ തങ്കമണി കയറ്റത്തിലാണ് ഈ ശിവ ക്ഷേത്രം 

Monday, August 21, 2017

തോട്ടുവക്കിലെ കള്ള് ഷോപ്പിൽ നിന്നും കള്ളും, കപ്പയും

 ഇത് പോലെ എന്നും എന്തെങ്കിലും കുത്തിക്കുറിക്കുന്ന ഒരാളുണ്ടായിരുന്നു നമ്മുടെ രമണി ചേച്ചി, ആ ആളെ ഇപ്പൊ കാണാറില്ല . ഈ ചുറ്റുവട്ടത്ത് ഉണ്ടെങ്കിൽ എന്തെങ്കിലും കുറിക്കൂ .

തൃശൂരിൽ കഴിഞ്ഞ കുറെ നാളുകളായി നല്ല മഴയാണ് . ഇന്നെലെ ഒരു കല്യാണത്തിന് ഗുരുവായൂർ പോകാനുള്ള പരിപാടി ഉണ്ടായിരുന്നു. പക്ഷെ മഴയത്ത് കാല് നനയാതെ പോകാൻ പറ്റാത്തതിനാൽ പോയില്ല . തോടും കുളവും ഉള്ള ഒരു സ്ഥലത്തായിരുന്നു എത്തേണ്ടത് . രക്തവാതം ഉള്ള ഞാൻ അതെല്ലാം സഹിച്ച് പോയാൽ പിന്നെ കിടപ്പാകും. തൃശൂരിൽ മഴ ഈ വർഷം ഇരുപത്താറു ശതമാനം കുറവാണത്രേ . ഇനിയും പെയ്തോട്ടെ എന്റെ ഇന്ദ്രദേവാ . 

ഞാൻ പണ്ട് മഴയത്ത് ചാലുകളിൽ ഉള്ള വെള്ളം തെറിപ്പിച്ച് നടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു , ആ ബാല്യം എനിക്ക് ഓർമ്മ വരുന്നു . നാട്ടിലെ കുളങ്ങളിലും തോട്ടിലും കുളിച്ചിട്ട് എത്ര നാളായി . വാദം കൊച്ചിയാലും വേണ്ടില്ല പണ്ടത്തെ പോലെ തോട്ടിൽ ഒരു ദിവസം പോയി നീരാടണം . ഹേബി വരുന്നോ കൂട്ടിന് ? വേണമെങ്കിൽ നമുക്ക് രമണിച്ചെച്ചിയെയും കൂട്ടാം .

തോട്ടുവക്കിലെ കള്ള് ഷോപ്പിൽ നിന്നും കള്ളും, കപ്പയും മീനും ഒക്കെ കഴിക്കാം .

Saturday, June 10, 2017

ചാള അധികം എരിവ് ഇല്ലാതെ

Memoir

ചാള അധികം എരിവ് ഇല്ലാതെ മാങ്ങ ഇട്ട് വെച്ചത് കൂട്ടാൻ ഒരു മോഹം തോന്നി. എന്റെ വീട്ടുകാരിക്ക് ചാള നന്നാക്കിയാൽ പിന്നെ അന്ന് അടുക്കളയിൽ നിൽക്കാനോ മറ്റു ആഹാരസാധനങ്ങൾ കഴിക്കുവാനോ പറ്റില്ല. ഇപ്പോൾ തൃശൂരിലെ രണ്ട് സൂപ്പർ മാർക്കറ്റിൽ ചാള നന്നാക്കി കിട്ടും . അങ്ങിനെ ഒരു നാൾ അവൾ പോയി ചാള വാങ്ങി എനിക്ക് വെച്ച് തന്നു. ഞാൻ ഒരു കിലോ ചാള നാല് ദിവസം കൊണ്ട് കഴിച്ച് തീർത്തു .
അഞ്ചാമത്തെ ദിവസവും എനിക്ക് ചാലക്കറി കിട്ടിയാൽ കൊള്ളാമെന്നുണ്ടായിരുന്നു . ഞാൻ പ്രേമയോട് പറഞ്ഞപ്പോൾ എനിക്ക് ഒരു നേരം കഴിക്കാനുള്ള അയലക്കറി മകന്റെ പക്കൽ കൊടുത്തയച്ചു . പ്രേമയുടെ അയലക്കറി എനിക്ക് ഇഷ്ടപ്പെട്ടു. അത് വേറെ ഒരു സ്റ്റൈൽ ആയതിനാൽ എന്റെ പെണ്ണ് കഴിച്ചില്ല .
ഞങ്ങളുടെ കറിയിൽ ചാറ് തിക്ക് അല്ല, പ്രേമയുടെ കറിക്ക് നല്ല കട്ടിയുണ്ട് . ഉള്ളിയും തക്കാളിയും മറ്റെന്തൊക്കെയോ ചേർത്തിരുന്നു. എന്തായാലും എനിക്ക് വളരെ ഇഷ്ടമായി . പ്രേമക്ക് കഴുത്ത് വേദനയായി കോളർ ഇട്ടിരിക്കുകയാണ് . അല്ലെങ്കിൽ ഇനിയും ആവശ്യപ്പെടാമായിരുന്നു . ഇന്നെലെ എന്റെ വീട്ടിൽ വേറെ ഒരു വലിയ മീൻ ആയിരുന്നു. ഞാൻ ഒരു കഷ്ണം മാത്രം കൂട്ടി. അധികം കഴിച്ചില്ല.
ഇപ്പോൾ നമ്മുടെ നാട്ടിൽ കിട്ടുന്ന ഐസ് ഇട്ട മീനിന് സ്വാദ് കുറവാണ് . ഞങ്ങൾ മസ്കത്തിലായിരുന്നു 20 വര്ഷം . വെള്ളിയാഴ്ച അല്ലാത്ത ദിവസം ഞാൻ മീനാക്വഅബൂസിൽ പോയി നല്ല പിടക്കുന്ന ചാള നേരിട്ട് വഞ്ചിയിൽ നിന്നും വാങ്ങിക്കും. അവിടെ കൊച്ചുകൊച്ചു ഫൈബർ ബോട്ടിൽ ആണ് ചെറിയ തോതിൽ മീൻ പിടുത്തം . മീൻ ചന്തയിൽ തന്നെ ബോട്ട് ജെട്ടി ഉണ്ട്. പെന്റിന്റെ അടിഭാഗം മേൽപ്പോട്ട് ചുരുട്ടി വെച്ച് ബോട്ടിന്റെ അടുത്ത് പോയി പിടയുന്ന മീൻ വാങ്ങി നേരെ വീട്ടിൽ പോയി പെണ്ണിന് കൊടുക്കും. അവൾക്കായി സുറുമയും വാങ്ങും .അവിടെ നെയ്മീൻ എന്ന അയക്കൂറക്ക് സുറുമ എന്നാണ് പറയുക . സുറുമ പിടിക്കാൻ പ്രത്യേക ബോട്ടുകൾ ഉണ്ട് . അവർ നല്ല അമ്മിക്കുഴ പോലെ ഉള്ള കഷണങ്ങൾ അറിഞ്ഞുതരും . എല്ലാം വീട്ടിൽ കൊടുത്ത് ഞാൻ വീണ്ടും ഓഫ്സിൽ പോകും.
ഉച്ചക്ക് മാമുണ്ണാനായി വീട്ടിലെത്തിയാൽ കാണണം വറുത്തതും, വെച്ചതും , പിന്നെ മീൻ അച്ചാറും .
ഹാ ! ഒമാനിലെ ചാളക്കും സുറുമക്കും പ്രത്യേക രുചിയാണ് .
ഒമാനിലെ മീൻ വിശേഷവുമായി വീണ്ടും വരാം.

Monday, June 5, 2017

ആഗ്രഹസഫലീകരണം


എന്റെ ചിരകാലാഭിലാഷങ്ങളെല്ലാം പൂർത്തിയായി .ഒരു കാലത്ത് പെന്സിലുകളുടെയും പേനകളുടെയും നടുവിൽ കിടന്നുറങ്ങിയവനായിരുന്നു ഞാൻ. പക്ഷെ കഴിഞ്ഞ കുറച്ച് നാളുകൾക്ക് മുന്നാണെനിക്ക് തോന്നിയത് ഒരു  മോണ്ട് ബ്ളാങ്ക് പേന വാങ്ങണമെന്ന്, പക്ഷെ അത്രയും വില കൊടുക്കാൻ ഞാൻ പ്രാപ്തനല്ലായിരുന്നു . അത്  കണ്ടറിഞ്ഞ് എന്റെ ആർക്കിടെക്ടായ മകൾ മലയേഷ്യയിൽ പോയപ്പോൾ എനിക്ക് കൊണ്ടുവന്നു തന്നു.  ഞാൻ ഏറെ സന്തോഷിച്ചു .

 രണ്ട മൂന്ന് കൊല്ലം മുൻപ് തോന്നി ഒരു ഓട്ടോമാറ്റിക് കാർ വാങ്ങണമെന്ന് , അതും സാധിച്ചു . പിന്നെ അല്ലറ ചില്ലറ മോഹങ്ങൾ ഉണ്ട് , അതൊക്കെ അപ്രധാനമായതാണ് .

മോഹങ്ങളും ആഗ്രഹങ്ങളും എല്ലാം സാധിച്ച ഞാൻ രണ്ട് മൂന്ന് രോഗങ്ങളുടെ ചികിസ്തിച്ചാലും ഭേദമാകാത്ത രോഗത്തിന്റെ അടിയമാണെങ്കിലും വലിയ പരിക്കില്ലാതെ ജീവിക്കുന്നു.

ഇനി ഈ അവസ്ഥയിൽ അതായത് ആരോഗ്യമുള്ള ഈ സമയത്ത് മരണം കൈവരിച്ചാൽ ഞാൻ അങ്ങേയറ്റം സന്തോഷവാനാകും .  സപ്തതി ആഘോഷത്തിന് അധികനാളില്ല , ഇനി അതും കൂടി കഴിഞ്ഞിട്ടായാലും വിരോധമില്ല.

വിചാരിച്ചാൽ നടക്കാവുന്ന ഒരു ആഗ്രഹം കൂടി ഉണ്ട്. പക്ഷെ അത് ഞാൻ മാത്രം വിചാരിച്ചാൽ പോരാ. എന്റെ പാറുകുട്ടിയെയും കൊണ്ട് ഗുരുവായൂർ നടയിൽ നിന്ന് ഗുരുവായൂരപ്പനെ തൊഴണമെന്നുണ്ട് . ഞാൻ അവളോട്  പല തവണ പറഞ്ഞുവെങ്കിലും അവൾ ഇതുവരെ അനുസരിച്ചിട്ടില്ല.

എന്ത് ചോദിച്ചാലും ആഗ്രഹിച്ചുതരാറുള്ള പാറുകുട്ടിക്ക് എന്താ ഈ നിസ്സാര കാര്യത്തിന് മാത്രം ഇത്ര വിമുഖത എന്ന്  എനിക്ക് മനസ്സിലാകുന്നില്ല . അപ്പോൾ  നടക്കാൻ പറ്റാത്ത ആ ആഗ്രഹത്തിനെ വിടാം .

കൃഷാ ഗുരുവായൂരപ്പാ ഞാൻ ഉറങ്ങിക്കിടക്കുന്ന നേരം എന്നെ അങ്ങോട്ട് വിളിക്കേണമേ .

Friday, April 7, 2017

എങ്കിലും ഇനിയൊരു വിഷു എനിക്കുണ്ടാകുകയില്ലെങ്കിലോ

2014 ലെ വിഷുവിന്‍ മുന്നോടിയായ ഒരു സല്‍ക്കാരത്തിന്നിടയില്‍ നിന്നും ഒരു ഓര്‍മ്മ.. 2017 ലെ വിഷു അടിച്ച് പൊളിക്കണം.. ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഉണ്ടെന്ന് എപ്പോഴും എന്റെ ശ്രീമതി ഓര്‍മ്മിപ്പിച്ചുംകൊണ്ടിരിക്കും.. എങ്കിലും ഇനിയൊരു വിഷു എനിക്കുണ്ടാകുകയില്ലെങ്കിലോ..?! വയസ്സ് എഴുപതായില്ലേ...?


പണ്ടൊക്കെ ദുബായിലും, ഒമാനിലും, ജര്‍മ്മനിയിലുമൊക്കെയായി ബ്രാന്‍ഡിയും, വിസ്കിയും, റമ്മും, വോഡ്ക്കയും, ജിന്നും ഒക്കെയായിരുന്നു കമ്പം, ഇപ്പോളത് ബീയറില്‍ ഒതുക്കി..

2015 മധ്യത്തൊട് കൂടി മദ്യപാനം നിര്‍ത്തി, 2017 ല്‍ വീണ്ടും ആരംഭിച്ചുവെങ്കിലും ബീയറില്‍ ഒതുക്കി.. മറ്റെന്തുകുടിച്ചാലും തലവേദന വരും. ബീയറാണെങ്കില്‍ ധാരാളം മൂത്രമൊഴിച്ച് പോകും. പിന്നെ എനിക്ക് 2 ല് കൂടുതലായ ചെറിയൊരു തരിപ്പ് വരും, അതൊരു സുഖമാണ്‍.

എട്ടാം ക്ലാസ്സ് മുതല്‍ ബീഡി വലിച്ച് തുടങ്ങി. പത്തിലെത്തിയപ്പോള്‍ അത് പനാമ സിഗരറ്റാക്കി... ജോലി കിട്ടിയപ്പോഴും പനാമ തന്നെയായി.. ചിലപ്പോള്‍ വിത്സും വലിച്ചിരുന്നു... ബോംബയിലെ ഒരു കമ്പനിയിലേക്ക് മാറിയപ്പോള്‍ മുന്തിയ തരം സിഗരറ്റും, ചുരുട്ടുമൊക്കെ വലിച്ചിരുന്നു.

ജര്‍മ്മന്‍ ജീവിതത്തില്‍ ബാറില്‍ സിഗരറ്റും, ബീയര്‍ കാനും, മറ്റുമൊക്കെ വെന്‍ഡിങ്ങ് മെഷീ‍നില്‍ കൂടി വാങ്ങാം.. അവിടെ തന്നെ കിടന്നുറങ്ങുകയാണെങ്കില്‍ ഡിസ്പോസിബിള്‍ ടൂത്ത് പ്രഷ് വിത്ത് പേസ്റ്റും എല്ലാം വെന്‍ഡിങ്ങ് മെഷീനില്‍ കൂടി കിട്ടും.

ജര്‍മ്മനിയില്‍ ബാഡന്‍ ബാഡന്‍ എന്ന ഒരു വുഡ്സ് പട്ടണത്തിലുള്ള കേസിനോകളില്‍ ഒരിക്കല്‍ ഞാന്‍ ചൂത് കളിക്കാന്‍ പോയി. വളരെ ആദ്യം പോയത് വീസ് ബാഡനിലെ മേഗ്നറ്റോപ്ലാന്‍ കമ്പനിയിലെ സി ഓ യുടെ കൂടെ ഫ്രാങ്ക്ഫര്‍ട്ടിലായിരുന്നു.. അങ്ങിനെ പലതും ഇപ്പോള്‍ ഓര്‍മ്മയില്‍ തെളിയുന്നു.

1977 ല്‍ മകന്‍ ജനിച്ചപ്പോള്‍ സിഗരറ്റ് വലി എന്നെന്നേക്കുമായി ഉപേക്ഷിക്കേണ്ടി വന്നു. ഒരു ചെയിന്‍ സ്മോക്കറായ ഞാന്‍ പുകവലി നിര്‍ത്തിയത് ഒരു മഹാസംഭവമായിരുന്നു...

ആര്‍ക്കെങ്കിലും പുകവലി നിര്‍ത്തണമെങ്കില്‍ ഞാന്‍ ഉപദേശിക്കാം ആ ട്രിക്ക്.

തൃശ്ശിവപേരൂര്‍ സിറ്റിയിലെ മര്‍മ്മപ്രധാനമായ സ്ഥലത്താണ്‍ എന്റെ വസതി. തൊട്ടടുത്ത് ബെവറേജ് ഷോപ്പ്, ATM ബേങ്ക്, 3 മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രികള്‍, റെയില്‍ വേ സ്റ്റേഷന്‍, KSRTC, പെട്രോള്‍ പമ്പ് തുടങ്ങി അവശ്യം ആവശ്യമായ സൌകര്യങ്ങളെല്ലാം ഉണ്ട്.... കൂടാതെ 24 മണിക്കൂറും, ഓട്ടോയും കിട്ടും...

നഗരത്തിലെ വലിയ ഹോട്ടലുകള്‍ 5 എണ്ണം, നാലടി ദൂരത്ത്.. ഈഇവനിങ്ങ് ജോഗ്ഗിങ്ങ് ഫിനീഷിങ്ങ് പോയന്റുകളിലാണ്‍ ഇവയെല്ലാം.. വല്ലപ്പോഴും ജോയ്സ് പാലസ്സിലോ, കാസിനോയിലോ പോയി ഒന്നോ രണ്ടോ കുപ്പി ചില്‍ഡ് ഫോസ്റ്ററഡിക്കും. അത് കഴിഞ്ഞ് വീട്ടിലെത്തി നല്ല തണുത്ത പീച്ചി വെള്ളത്തിലൊരു നീരാട്ട്. പിന്നെ എന്തെങ്കിലും കഴിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ സുഖനിദ്ര.

ഇത്രയൊക്കെ സുഖം ഞാന്‍ എന്റെ ഈ വയസ്സ് കാലത്ത് പ്രതീക്ഷിച്ചതല്ല. എല്ലാം ഈശ്വര കടാക്ഷം.

മദ്യസേവ ഇല്ലാത്ത ദിവസം സമീപത്തിലെ അച്ചന്‍ തേവര്‍ ശിവക്ഷേത്രത്തില്‍ പോകാന്‍ മറക്കാറില്ല..

മേയ് മാസം 5 ന്‍ തൃശ്ശൂര്‍ പൂരം.. എല്ലാവര്‍ക്കും സ്വാഗതം.. ഞാനുണ്ടാകും പൂരപ്പറമ്പില്‍ 4, 5, 6 തീയതികളില്‍..

madyapaanam aarogyathinu haanikaram

Thursday, April 6, 2017

വെള്ളിയാഴ്ച സവാരിക്ക്


ഇന്നാണ് ഞാന്‍ “ചീരാമുളക്” ബ്ലോഗറുടെ താളുകള്‍ ശരിക്കും പരിശോധിച്ചത്. അവിടെ കണ്ട സയ്യാരകള്‍ എന്റെ മനസ്സലിയിച്ചു, എന്റെ നീണ്ട 22 കൊല്ലത്തെ ഗള്‍ഫ് പ്രവാസി ജീവിതം എന്റെ മനസ്സില്‍ തിരയടിച്ചു.
ഞാന്‍ 1973 ഡിസംബര്‍ 23 ന് അവിടെ എത്തിയപ്പോള്‍ എന്നെ സ്വീകരിക്കാനെത്തിയത് ഒരു ലേന്‍ഡ് റോവര്‍ ആയിരുന്നു. പിന്നെ അവനെ എനിക്ക് ഉപയോഗിക്കാന്‍ തന്നു. കൂട്ടത്തില്‍ ഒരു മിനി മോക്കും, പിന്നെ വെള്ളിയാഴ്ച സവാരിക്ക് ഒരു വോക്ക്സ് വേഗന്‍ ബീറ്റിത്സും. 

അങ്ങിനെ വളര്‍ന്ന് വളര്‍ന്ന് 1965 ആയപ്പോളെനിക്ക് ഒരു മെര്‍സിഡീസ് 230.6 കിട്ടി. പിന്നെ അങ്ങോട്ടൊരു കയറ്റം ആയിരുന്നു. റേഞ്ച് റോവര്‍, ജാഗ്വര്‍, ഫെറാരി മുതലായവ. പുതിയ സയ്യാര വാങ്ങി 1 കൊല്ലം ഉപയോഗിച്ചാല്‍ അര്‍ബ്ബാബ് എനിക്ക് തരും.

 അങ്ങിനെ അങ്ങിനെ ആയിരുന്നു എന്റെ സയ്യാര വിശേഷം.

Sunday, May 29, 2016

ഓര്‍മ്മകള്‍ക്ക് മരണമില്ലല്ലോ

 ഞാന്‍ ഒമാനിലെ മസ്കത്തില്‍ താമസിക്കുമ്പോള്‍ ഒരു കഥകളി കമ്പക്കാരനായിരുന്നു.. അന്ന് ആവേശം പകര്‍ന്ന് തന്നിരുന്നത് അച്ചുവെന്ന അച്യുതന്‍ കുട്ടിയാണ്‍. ഒറ്റപ്പാലത്തിന്നടുത്ത ചുനങ്ങാട് ആണെന്ന് തോന്നുന്നു അച്ചുവിന്റെ വീട്. 

foto courtsey : shaaji mulloorkkaaran
അദ്ദേഹം ഇപ്പോള്‍ നാട്ടില്‍ കഥകളിപ്പദം പാടി നടക്കുന്നു. കാണാറില്ല, വരാറില്ല. പോണം ഒരു ദിവസം അച്ചുവിനേയും സുകുവേട്ടനേയും കാണാന്‍.. 

ഒരിക്കല്‍ കലാമണ്ഡലം ഗീതാനന്ദന്‍ മസ്കത്തില്‍ വന്നപ്പോള്‍ എന്റെ വീട്ടില്‍ വെച്ച് ചില പ്രോഗ്രാമുകള്‍ അവതരിപ്പിച്ചിരുന്നത് ഈ വേളയില്‍ ഞാന്‍ ഓര്‍ക്കുന്നു. ഞാന്‍ താമസിച്ചിരുന്ന ഫ്ലാറ്റ് സമുച്ചയത്തില്‍ താമസിച്ചിരുന്ന രാജ്, വേണി എന്നിവരും അച്ചുവിന്റെ ഫാന്‍സ് ആയിരുന്നു.... 

എന്റെ വീട് ഒരു പാട് കഥകളി, കൂടിയാട്ടം മുതലായ പരിപാടികള്‍ക്ക് ഉള്ള അരങ്ങായിരുന്നു.. എല്ലാം ഇന്നെലെ എന്ന പോലെ ഓര്‍ക്കുന്നു. ഞാന്‍ 1993 ല്‍ ഒമാന്‍ വിട്ടു എന്നെന്നേക്കുമായി.... ഓര്‍മ്മകള്‍ മരിക്കുന്നില്ലല്ലോ...?

Thursday, May 28, 2015

അവളുടെ നിശ്വാസം

MEMOIR

എന്താണെനിക്ക് ഇത്ര ഉഷാര്‍ ഇന്ന് കാലത്ത്. പതിവിലെ കാലത്തെണീറ്റ് കുളി കഴിഞ്ഞുള്ള കഷായം കുടിക്കുന്ന നേരത്ത് എനിക്ക് തോന്നി. കഴിഞ്ഞ 12 കൊല്ലമായുള്ള വാത രോഗം പലവിധം വൈദ്യസമ്പ്രദായങ്ങളൊക്കെ പരീക്ഷിച്ചെങ്കിലും പൂര്‍ണ്ണമായി ഈ രോഗം ഭേദമായില്ല. അവസാനമായി എന്നെ ചികിത്സിച്ച ശ്രീകുമാരന്‍ മേനോനെ എനിക്കിഷ്ടമായിരുന്നു...

 രണ്ട് കൊല്ലം അടുത്തപ്പോളും രോഗം ഭേദമായില്ലെങ്കിലും വലിയ കുഴപ്പമില്ലാതെ ജീവിച്ചുപോന്നു. അതിന്നിടക്കാണ് കാലില്‍ നീരുവന്ന് തുടങ്ങിയത്. നീര് മാറ്റിക്കിട്ടാനുള്ള പ്രതിവിധിയൊന്നും ഫലിക്കാതായപ്പോല്‍ ഞാന്‍ അലോപ്പതിക്ക് ഒരു ബൈ ബൈ കൊടുത്ത് ആയുര്‍വ്വേദം പരീക്ഷിക്കാമെന്ന് വെച്ചു. ആദ്യം ശ്രീദേവിയുടെ ചികിസ്തയായിരുന്നു. ശ്രീദേവി എന്നെ ആദ്യം ചികിസ്തിക്കാന്‍ തുടങ്ങിയ മറ്റൊരു രോഗത്തിനെയാണ്, ഞാന്‍ അതില്‍ പൂര്‍ണ്ണ തൃപ്തനായിരുന്നില്ല. കാരണം രോഗങ്ങളുടെ കലവറയായ എന്റെ ശരീരത്തിന് അവശ്യം ചികിത്സ വേണ്ടിയിരുന്നത് വാതത്തിനാണ്. അവരോടൊന്നും അങ്ങോട്ട് പറയാന്‍ പറ്റില്ല. എന്നാലും കുറേ ക്ഷമിച്ചു.

 മറ്റസുഖങ്ങള്‍ പൂര്‍ണ്ണമായി മാറിയതുമില്ല, വാതം മൂര്‍ഛിക്കുകയും ചെയ്തു. ഞാനാകെ ധര്‍മം സങ്കടത്തിലായി. അങ്ങിനെ ഞാന്‍ വേറെ ഒരു ആശുപത്രിയില്‍ എത്തി. കഷ്ടകാലമെന്ന് പറയട്ടെ, അവിടേയും ഞാന്‍ എത്തിപ്പെട്ടത് ഒരു പെണ്ണ് ഡോക്ടറുടെ അടുത്താണ്. പക്ഷെ എന്റെ പ്രതീക്ഷക്ക് വിപരീതമായി എനിക്ക് വളരെ വിദഗ്ദ ചികിത്സയാണ് അവിടെ കിട്ടിയത്. തന്നെയുമല്ല ആ ഡോക്ടര്‍ വളരെ ഫ്രണ്ട്ലി ആയിരുന്നു. രോഗിയോട് വളരെ വിനയത്തോടും ബഹുമാനത്തോടും കൂടിയുള്ള പരിചരണം എനിക്ക് തെല്ലൊരു ആശ്വാസം പകര്‍ന്നു.. അങ്ങിനെ ഞാന്‍ രണ്ട് വെള്ളത്തിലും കാലിട്ട് നില്‍ക്കുന്ന പ്രതീതിയിലായിരുന്നു ആദ്യമൊക്കെ, പിന്നീട് ഇപ്പോള്‍ ഞാന്‍ ഒരു വള്ളത്തില്‍ തന്നെ തുഴയാന്‍ തുടങ്ങി..

എന്റെ വാതരോഗം ശനമം നേരിയ തോതില്‍ ഉണ്ടെന്ന് തോന്നുന്നു. പക്ഷെ കൂടെയുള്ള മറ്റു അസുഖങ്ങള്‍ക്ക് ശരിയായ ചികിത്സ കിട്ടുന്നുണ്ടോ എന്ന ഒരു മന:പ്രയാസം ഇല്ലാതില്ല. എന്നാലും ഈ പുതിയ ഡോക്ടറോട് എന്തും തുറന്ന് പറയാനും വേണമെങ്കില്‍ ഫോണിലും ബന്ധപ്പെടാനും പറ്റുമെന്നതിനാല്‍ ഞാന്‍ ഇപ്പോള്‍ കൂടുതല്‍ ഉന്മേഷവാനാണ്.

കാലത്തുള്ള ഗന്ധര്‍വ്വഹസ്താദി കഷായത്തില്‍ അവിപതി മേമ്പൊടി ചേര്‍ത്ത് കാലത്ത് സേവിക്കണം, അത് കഴിഞ്ഞേ പ്രാതല്‍ പാടുള്ളൂ. പ്രാതലിന് ശേഷം അഭയാരിഷ്ടം ഒരു ഔണ്‍സ്.. ഉച്ചക്ക് ഊണ് കഴിഞ്ഞാല്‍ പിന്നെ മരുന്നുകള്‍ ഒന്നുമില്ല.. വൈകീട്ട് ചിഞ്ചാദി തൈലം തേച്ച് ഒരു കുളി, തൈലം തേച്ചിരിക്കാന്‍ ഒരു സുഖമില്ല.

ഞാന്‍ കോണകമുടുത്ത് മുറ്റത്തോ കോലായിലോ ഇരുന്നാല്‍ തൈലം തേച്ച് തരാനെനിക്ക് ആരുമില്ല. എന്റെ പെണ്ണിന് അതിനൊന്നും നേരമില്ല. അവള്‍ സീരിയല്‍ കിളിയാണ്. സീരിയല്‍ വിട്ടൊരു കളിയും അവള്‍ക്കില്ല..

തൈലം തേച്ച് തരാനൊക്കെ എന്റെ കൂട്ടുകാരി പാറുകുട്ടി തന്നെ മിടുക്കി. പണ്ടൊരിക്കല്‍ ഞാന്‍ കോഴിക്കോട്ട് നിന്നും വാഹനമോടിച്ച് തൃശ്ശൂര്‍ക്ക് വരികയായിരുന്നു. എടപ്പാളെത്തിയപ്പോള്‍ കാലിന് കലശലായ വേദന. ഞാന്‍ എന്റെ വാഹനം ഷൊര്‍ണൂര്‍ ലക്ഷ്യമായി തിരിച്ച് വിട്ടു. നിളാ തീരത്തെ പാറുകുട്ടിയുടെ കൂരക്ക് അരികിലായി വണ്ടി നിര്‍ത്തി. വേച്ച് വേച്ച് നടന്ന് അവളുടെ ഉമ്മറത്ത് കയറിക്കിടന്നു..  ആ കിടപ്പ് അവള്‍ക്ക് കണ്ട് സഹിച്ചില്ല. അവള്‍ ഷൊര്‍ണ്ണൂരങ്ങാടിയില്‍ പോയി കൊട്ടന്‍ ചുക്കാദി തൈലം വാങ്ങി വന്ന് എന്റെ കാലില്‍ മസ്സേജ് ചെയ്തുതന്നു.

വേദനിക്കുന്ന സഹജീവിയെ പരിചരിക്കുന്ന വേളയിലും ഞാന്‍ കുമ്പിട്ടിരിക്കുന്ന അവളുടെ യൌവ്വനം ആസ്വദിച്ച് മയങ്ങിയതറിഞ്ഞില്ല..  അരമണിക്കൂര്‍ കഴിഞ്ഞ് അവള്‍ ചൂട് വെള്ളം കൊണ്ട് കാല് കഴുകുന്നതാണ് പിന്നെ ഞാന്‍ കണ്ടത്... എന്റെ വേദനക്ക് ആശ്വാസം കാണാന്‍ ആ കൂട്ടുകാരിക്ക് കഴിഞ്ഞു. അവളാണ് ഞാന്‍ എന്നും സ്നേഹിക്കുന്ന എന്റെ കൂട്ടുകാരി പാറുകുട്ടി..

 കാലത്ത് വെറുമൊരു കാലിച്ചായ മാത്രം കുടിച്ച് വന്നിരുന്ന ഞാന്‍ മലപ്പുറത്ത് നിന്നും പൊറോട്ടയും മീനകറിയും കഴിക്കാമെന്നൊക്കെ കരുതിയാണ് യാത്ര തിരിച്ചത്, പക്ഷെ കാലിലെ വേദന കാരണം അതൊന്നും നടന്നില്ല.. തൈലം തേക്കലും ഒക്കെ കഴിഞ്ഞപ്പോള്‍ എനിക്ക് കലശലായ വിശപ്പ് തുടങ്ങിയിരുന്നു. ഞാന്‍ പാറുകുട്ടിയുടെ അടുക്കളയിലേക്ക് എത്തി നോക്കി, തീപ്പൂട്ടിയ ലക്ഷണമുണ്ട്.

“കഞ്ഞി കാലാ‍യോ പാറുകുട്ടീ....?”
“ഉണ്ണ്യേട്ടന് വെശക്കണുണ്ടോ...? ഞാന്‍ ഇപ്പോ ശരിയാക്കാം നല്ല കൈക്കുത്തരിയുടെ പൊടിയരിക്കഞ്ഞിയും പപ്പടം ചുട്ടതും ...”
 കഞ്ഞി കുടി കഴിഞ്ഞ് ഞാന്‍ തീരെ അവശനായ പോലെ തോന്നി.. പാറുകുട്ടിയുടെ ചാണം മെഴുകിയ കോലായില്‍ ഞാന്‍ നീണ്ട് നിവര്‍ന്ന് കിടന്നു.. രണ്ട് കയില്‍ കഞ്ഞി കോരിക്കുടിച്ച് പാറുകുട്ടി എനിക്ക് പായ വിരിച്ച് തന്നു...

 ഉറങ്ങാന്‍ പോണ എന്നെ അവള്‍ ചെറുതായൊന്ന് നുള്ളി നോവിച്ചു... “ഇപ്പോള്‍ ഉറങ്ങേണ്ട , കുറച്ച് കഴിയട്ടെ...”  അവളും എന്റെ പായയില്‍ കിടന്നു.. നാല്പാമരാദി വെളിച്ചെണ്ണ തേച്ച അവളുടെ മുടിയിഴകളിലെ മണം എന്നെ മത്തു പിടിപ്പിച്ചെങ്കിലും എന്റെ കണ്ണുകള്‍ നിദ്രയിലേക്ക് നീങ്ങിക്കൊണ്ടിരുന്നു..

 എനിക്കഭിമുഖമായി കിടന്ന അവളുടെ മേനിയിലുള്ള നോട്ടം എന്റെ പാദത്തിന്റെ വേദനയെ ശമിപ്പിച്ചു. അവളുടെ നിശ്വാസം എനിക്ക് കരുത്തേകി.. അല്പനേരത്തിന്നുള്ളില്‍ ഞാന്‍ നിദ്രയിലാണ്ടു....

ഇന്നെലെ ഞാനും നാല്പാമരാദി വെളിച്ചെണ്ണ തേച്ച് കുളിച്ചിരുന്നു, പിന്നെ ശരീരമാസകലം ചിഞ്ചാദി തൈല സേവയും , അതായിരുന്നു എന്റെ ഇന്നെത്തെ ഉഷാറിന് കാരണം...

എന്റെ പാറുകുട്ടീ........... നീയാണെന്റെ ശക്തി. നീയാണെന്റെ ജീവന്‍...........

Sunday, February 1, 2015

ചിയേര്‍സ് ഹേബീ......

memoir

i think habby is leaving to oman today mid night....


 കുറച്ച് നേരം എനിക്ക് ഹേബിയുമായി പങ്കിടാനായി.. ഇനി ഒരു കൊല്ലം കഴിയണം ഹേബിയെ കാണാന്‍.. ഒമാനില്‍ പോയിട്ട് കുറേ നാളായി. ടിക്കറ്റിന് വില കുറയുമ്പോള്‍ പോകണം ആ വഴിക്ക് പഴയ സുഹൃത്തുക്കളെ കാണാനും സൌഹൃദം പുതുക്കാനും പങ്കിടാനും... ഞാന്‍ ഇന്ന് എന്റെ വീട്ടിലിരുന്ന് ഒരു കേന്‍ ബീയര്‍ കുടിക്കുമ്പോള്‍ ഓര്‍ത്തു ഹേബിയുടെ വീട്ടിനടുത്തുള്ള റഡിസ്സണ്‍ ഹോട്ടലില്‍ ഞാന്‍ ബീയര്‍ കുടിക്കാന്‍ പോയിരുന്ന നാള്‍.... പബ്ബില്‍ ഇരുന്ന് നുരഞ്ഞുപൊങ്ങുന്ന ഡ്രാഫ്റ്റ് ബീയര്‍ അതും സുന്ദരികളായ ബാര്‍ ടെന്‍ ഡേര്‍സില്‍ നിന്നും വാങ്ങിക്കുടിക്കുമ്പോള്‍ ഉള്ള സുഖം ഒന്ന് വേറെ തന്നെ. കേരളം ഇത്ര പുരോഗമിച്ചിട്ടും പേരിന് ഒരു 5 സ്റ്റാര്‍ ഹോട്ടലോ പബ്ബോ തൃശ്ശൂരില്‍ ഇല്ല. തൃശ്ശൂര്‍ പല ബിസിനസ്സുകാര്‍ക്കും ജെറ്റ് പ്ലെയിന്‍ ഉണ്ട്. എല്ലാം കൊണ്ടും കലാസാംസ്കാരിക രംഗത്തും മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തിന്റെ കലാസാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിന് ഒരു 5 സ്റ്റാര്‍ ഹോട്ടലും പബ്ബും സമീപഭാവിയില്‍ വരുമെന്ന പ്രത്യ്യാശയിലാണ് ഞാന്‍... ഞാന്‍ ഒമാനില്‍ വരുമ്പോള്‍ എന്നെ അല്‍ ബുസ്താന്‍ ഹോട്ടല്‍ തൊട്ട് സീബിലെ ഹോളിഡേ ഇന്‍ വരെ ഉള്ള ഹോട്ടലില്‍ നിന്നും ഓരോ പൈന്റ് ബീയര്‍ വാങ്ങിത്തരണം. ഷെറാട്ടണ്‍ ഹോട്ടലില്‍ ഇപ്പോഴും ഡിസ്കോ ഉണ്ടോ....? എങ്കില്‍ എന്നെ അവിടെയും കൊണ്ടുപോകണം. പണ്ട് ഞാന്‍ അല്‍ ക്വയറില്‍ താമസിക്കുമ്പോള്‍ ഹോളിഡേ ഇന്നില്‍ രാത്രി 9 മണിക്കുശേഷം ബെല്ലി ഡാന്‍സ് ഉണ്ടാകും. ഞാന്‍ അവിടെ ബെല്ലി ഡാന്‍സ് കണ്ട് ഡ്രാഫ്റ്റ് ബിയര്‍ കുടിക്കാന്‍ സ്ഥിരം പോകുമായിരുന്നു. അന്ന് എനിക്ക് അവിടെ പൂള്‍ മെംബര്‍ഷിപ്പ് ഉണ്ടായിരുന്നു... ഹാ....!! അത് എന്നെ സംബന്ധിച്ചിടത്തോളം ഒരു സുന്ദരകാലമായിരുന്നു.. ഇന്നെനിക്ക് വയസ്സായെങ്കിലും ജരാനര ബാധിച്ചിട്ടില്ല എന്റെ മനസ്സിന്..... ചിയേര്‍സ് ഹേബീ...


Sunday, September 14, 2014

കളി വിളക്ക്



ഓര്‍മ്മകള്‍ രാപാര്‍ക്കാന്‍ 
കൊതിക്കുന്ന ഏദന്‍ തോട്ടത്തില്‍ 
നീയും ഞാനും ഒരിത്തിരി മഴയും
മുന്തിരി വള്ളികളും മാത്രം
എന്‍റെ വള പൊട്ടുകള്‍ക്കും
നിന്റെ സ്വപ്നങ്ങള്‍ക്കും
ഒരേ നിറമായിരുന്നു
ആരേയും നോവിക്കാന്‍
എനിക്കാവില്ല എങ്കിലും
വര്‍ണചിറകുള്ള ആ പട്ടം
നൂലരുതു വിട്ടത് എന്തിനായിരുന്നെന്ന്
അവര്‍ ഒരിക്കലെങ്കിലും
പറഞ്ഞെങ്കില്‍ കാലം പറഞ്ഞ
കഥയില്‍ ഞാനും നീയും ഏതോ
വേഷങ്ങള്‍ കെട്ടിയാടുമ്പോള്‍
ദൂരെ അനശ്വരതയുടെ
കാവല്‍ക്കാരന്‍ ആര്‍ക്കോ
കളി യരങ്ങോരുക്കുന്നു .


___  
എന്റെ കൂട്ടുകാരി DG നീലാംബരി എഴുതിയ കവിത -------

Thursday, September 11, 2014

you are discharged

memoir

ഞാനൊരു ഗ്ലോക്കോമ രോഗിയാണ്. വലതുകണ്ണിലെ കാഴ്ച വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാഗികമായി നഷ്ടപ്പെട്ടു.. എനിക്ക് കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ മാത്രമായി 2 ജോഡി കണ്ണകടകളുണ്ട്. ഒന്ന് ഓഫീസിലും മറ്റൊന്ന് വീട്ടിലും വെക്കും.. ഓഫീസിലേത് ഫ്രെയിം ഒടിഞ്ഞ് നാശമായി. ഒരുകൊല്ലം മുന്‍പ് തൃശ്ശൂര്‍ ഐവിഷനില്‍ നിന്നും ഡോക്ടറുടെ പ്രിസ്ക്രിപ്ഷന്‍ അനുസരിച്ച് ഒരു കണ്ണട ഉണ്ടാക്കിയെങ്കിലും അത് കമ്പ്യൂട്ടര്‍ ഉപയോഗത്തിന് പറ്റിയില്ല, വീണ്ടും അവര്‍ ഒരിക്കല്‍ കൂടി ഉണ്ടാക്കി, അതും ശരിയായില്ല. അപ്പോള്‍ ഞാന്‍ രണ്ടാമതൊരു കണ്ണട എന്ന ഉദ്യമം ഉപേഷിച്ചു.

എന്റെ ബൈഫോക്കല്‍ കണ്ണട കൊടുത്തിട്ട് തൃശ്ശൂര്‍ റോസ് ഒപ്റ്റിക്കത്സില്‍ നിന്നും നാലഞ്ചുകൊല്ലം മുന്‍പ് ഉണ്ടാക്കിയതും, യേനു ഒപ്റ്റിക്കല്സില്‍ നിന്നുണ്ടാക്കിയതും ആണ് ഞാന്‍ ഉപയോഗിക്കുന്നത്.. ഇപ്പോള്‍ ഇതെഴുതുന്നതും അതില്‍ ഒന്നുകൊണ്ട്. അത് കമ്പ്യൂട്ടര്‍ വായനക്കും പത്രം വായിക്കാനും എല്ലാം സൂപ്പര്‍.

ഞാന്‍ രണ്ടാഴ്ചമുന്‍പ് തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരിയിലെ യുവദര്‍ശന്‍ ഒപ്റ്റിക്കത്സില്‍ നിന്നും ഒരു റീഡിങ്ങ് ഓണ്‍ലി കണ്ണട ഡോക്ടറുടെ കുറിപ്പുപ്രകാരം വാങ്ങി. ഷോപ്പില്‍ വെച്ച് പത്രം വായിച്ചപ്പോള്‍ കുഴപ്പം ഒന്നും തോന്നിയില്ല, വീട്ടില്‍ വന്ന് കമ്പ്യൂട്ടര്‍ വായിക്കാന്‍ തുടങ്ങിയപ്പോല്‍ ശരിയല്ല റീഡിങ്ങ്.. ദൈവ വിശ്വാസിയായ ജോണ്‍സണെ നാളെ അത് കാണിച്ച് ശരിപ്പെടുത്തി വാങ്ങണം.. സംതിങ്ങ് റോങ്ങ് സംവേര്‍ അദ്ദേഹത്തിന് അത് ശരിയാക്കിത്തരാന്‍ സാധിച്ചില്ലെങ്കില്‍ ഞാന്‍ റോസിലോ, യേനുവിലോ പോയി സൌഹൃദം പുതുക്കി അവരെക്കൊണ്ട് ഉണ്ടാക്കിപ്പിക്കണം. എനിക്ക് ഈ റീഡിങ്ങ് ഓണ്‍ലി കണ്ണടയില്ലെങ്കില്‍ ഒരു പണിയും നടക്കില്ല.

ഇന്ന് ജോണ്‍സന്റെ കടയില്‍ പോയപ്പോളാണ്‍ശ്രദ്ധിച്ചത് അദ്ദേഹത്തിന് കണ്ണടവ്യാപാരത്തിലല്ല കൂടുതല്‍ സമയം ശ്രദ്ധ.. അശരണരെ സഹായിക്കുന്നതിലും അവര്‍ക്കുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും ആണ്. ജോണ്‍സന്റെ വിഹാരമേഖല ഭാരതത്തില്‍ മുഴുവന്‍ വ്യാപിച്ച്കിടക്കുന്നു എന്നാണറിഞ്ഞത്..

അദ്ദേഹം പറഞ്ഞ ഒരു കഥ ഞാന്‍ ഇവിടെ കുറിക്കുന്നു.

കുന്നംകുളം അടുത്തുള്ള ആര്‍ത്താറ്റ് ഗ്രാമത്തില്‍ ഒരാളുടെ അമ്മക്ക് ഒരു കയ്യിന്മേല്‍ കലശലായ വേദന വന്നു. ആ കയ്യ് മുറിച്ചുകളഞ്ഞാലും വേണ്ടില്ല, വേദന ശമിച്ചാല്‍ മതിയെന്നും പറഞ്ഞ് മകനെ കെട്ടിപ്പിടിച്ച് കരയാന്‍ തുടങ്ങി..

ആ മകന്‍ അമ്മയെ തൃശ്ശൂരിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.. ചികിത്സക്കും മറ്റുമായി പത്തിരുപത്തിയഞ്ചായിരം രൂപ വരും  എന്നറിഞ്ഞപ്പോള്‍ ആ മകന്‍ വേദനിച്ചു. തന്നെയുമല്ല അമ്മയുടെ സഹിക്കവയ്യാത്ത വേദന ശമിക്കുമോ എന്ന ആശങ്കയും ഉണ്ടായി.
ആ മകന്‍ വെറുതെ ഒരു വിളിപോലെ തോന്നി.. ജോണ്‍സനെ ഒന്ന് വിളിക്കാന്‍. തത്സമയം ജോണ്‍സണ്‍ വളരെ അകലെയായിരുന്നു ജോണ്‍സണ്‍ പറഞ്ഞു” ഞാന്‍ താങ്കളുടെ അമ്മക്ക് വേണ്ടി പ്രാര്‍ഥിക്കാം”

അല്പം കഴിഞ്ഞ് ജോണ്‍സണ്‍ സ്നേഹിതനോട് ചോദിച്ചു.. “നിന്റെ മുറിയില്‍ ഒരു ഫ്ലാസ്ക്ക് ഇരിപ്പുണ്ടോ..? അതില്‍ ചൂടുവെള്ളം ഉണ്ടോ?”

ഫ്ലാസ്ക്കും ചൂടുവെള്ളവും ഉണ്ടെങ്കില്‍ ഒരു ഗ്ലാസ്സെടുത്ത് അതില്‍ പകുതി വെള്ളം നിറക്കാന്‍ ആജ്ഞാപിച്ചു. അതിനുശേഷം സ്നേഹിതനോട് ഒരു കയ്യിന്റെ തള്ളവിരല്‍ ആ  ചൂടുവെള്ളത്തില്‍ മുക്കിപ്പിടിക്കാനും പറഞ്ഞു.

ജോണ്‍സണ്‍ നിന്നിടത്തും നിന്നും മൊബൈല്‍ ഫോണില്‍ സ്നേഹിതന്റെ അമ്മക്ക് വേണ്ടി ഈശ്വരനോട് പ്രാര്‍ഥിച്ചു.

അത്ഭുതമെന്ന് പറയട്ടെ.. പിറ്റേദിവസം അമ്മയുടെ കട്ടിലിന്നടിയില്‍ കിടന്നിരുന്ന മകന്‍ നേരം വെളുത്തിട്ടും എണീക്കാതിരുന്നത് കണ്ടപ്പോള്‍, ആ അമ്മ ഒരു കുടം നിറയെ വെള്ളം ആ കൈ കൊണ്ട് എടുത്ത് കൊണ്ടുവന്നു. വെള്ളം മുറിയില്‍ വെച്ച് ആ കൈ കൊണ്ട് തന്നെ മുടി കോതുന്നതാണ് എണീച്ചുവന്ന മകന്‍ കണ്ടത്.

മകന് ആശ്ചര്യമായി അമ്മയെ കണ്ടപ്പോള്‍. തലേദിവസം വേദനിച്ച് കരഞ്ഞിരുന്ന അമ്മക്ക് ഒന്നും ഇല്ല.. മകനോട് പറഞ്ഞു”നമുക്ക് പോകാം മോനേ.. നീ എണീറ്റ് കാപ്പികുടിക്ക്”

അല്പനേരത്തിന്നുള്ളില്‍ ഡോക്ടര്‍ മുറിയിലെത്തി.  അമ്മ പറഞ്ഞു ഡോക്ടറോട്“എനിക്ക് വേദന ഇല്ല ഇപ്പോള്‍

ഡോക്ടര്‍ക്ക് ബോധ്യമായില്ല.. തന്നെയുമല്ല അമ്മയോട് ഇരുകൈകളും പൊക്കാനും മറ്റു വ്യായാമങ്ങള്‍ ചെയ്യാനും പറഞ്ഞു.. അത് കണ്ട് ഡോക്ടര്‍ക്ക് മനസ്സിലായി ആ അമ്മയുടെ വേദന മരുന്ന് കഴിക്കാതെയും ചികിത്സ നടത്താതെയും മാറിയെന്ന്.

കൂടെയുള്ള നഴ്സിനോട് ഡോക്ടര്‍ ആജ്ഞാപിച്ചു.
“സിസ്റ്റര്‍ ഇവരുടെ കേസ് ഷീറ്റെടുക്കൂ.”

കേസ് ഷീറ്റില്‍ ഡോക്ടര്‍ എഴുതി.  “യു ആര്‍ ഡിസ്ചാര്‍ജ്ജ്ഡ്“

nb: brother johnson is available on +91 94471 61771



Sunday, August 3, 2014

വെളുത്തുള്ളി അച്ചാര്‍


ഒരു കുപ്പി വെളുത്തുള്ളി അച്ചാര്‍ ഇട്ട് തരാന്‍ പറഞ്ഞിട്ട് ഇവിടെ അമ്മായിയമ്മയും മരുമകളും കേള്‍ക്കുന്നില്ല. കൊളസ്റ്റ്രോള്‍ ഒരു പരിധി വരെ ഈ വെളുത്തുള്ളിക്ക് നീക്കിക്കളയാനാകുമത്രെ... ഭക്ഷണശീലത്തില്‍ വെളുത്തുള്ളി, പ്രത്യേകിച്ച് എന്നെപ്പോലെയുള്ള വയസ്സന്മാര്‍ക്ക് നല്ലതാണ്.
എനിക്കാണെങ്കില്‍ ഷോപ്പില്‍ നിന്ന് ലഭിക്കുന്ന റെഡിമെയ്ഡ് അച്ചാറുകള്‍ വയറ്റിന് പിടിക്കില്ല. ഇനിയും ഈ ജീവിതം എത്രയേറെ തള്ളണമെന്ന് അറിയില്ല.

രാമ രാമ പാഹാമാം
രാമ പാദം ചേര്‍ക്കണേ
മുകുന്ദ രാമ പാഹിമാം,,,,,
ഃഃഃഃഃഃഃഃഃഃഃഃഃ
ഭര്‍ത്താവിനെ ഒരു നിമിഷം മറന്ന അഹല്യാ ദേവിയ്ക്കു 1000 സംവത്സരം ശിലയായ് കിടക്കണ്ടി വന്നുവെന്‍കില്‍.
ഈ കലിയുഗത്തില്‍ ഭര്‍ത്താവിനെ മറന്നു ജീവിക്കുന്ന സ്ത്രീകള്‍ക്കു പാപം തീരാന്‍ എത്ര ഉമിതീയീല്‍ സ്വയം ഹോമിക്കണ്ടിവരും...?
ഭര്‍തൃ ഭക്തി നിശാരല്ല,,,,
സീതാദേവി ഒരു നിമിഷം ലന്‍കാ ആടംമ്പരങ്ങളില്‍ ഭ്രമിച്ചിരുന്നുവെന്‍കില്‍ രാമ, രാവണ യുദ്ധവും, രാവണുകുലം മുടിയുകയും ചെയ്യില്ലായിരുന്നു,..!
ദ്രൗപതി അവഹേളനത്തില്‍ കോപിഷ്ടയായില്ലെന്‍കിന്‍ മഹാഭാരത യുദ്ധവും കൗരവനാശവും ഉണ്ടാവുമായിരുന്നില്ല...!
ഭര്‍ത്താവിനെ ദൈവമായി കാണണം എന്നു പറയുന്നില്ല,..!
തനിക്കും മക്കള്‍ക്കും വേണ്ടി അദ്ധേഹം അദ്വാനിക്കുന്നതും ജീവിക്കുന്നത് എന്നു ചിന്തിച്ചാല്‍ ഒരു രാവണനല്ല,,, ഒരായിരം രാവണന്‍മാര്‍ ഒരുമിച്ചു വന്നാലും ഒരു മണല്‍ തരിയോളം മനസിളകില്ല.....!
എത്ര വലിയ പ്രലോഭനം വന്നാലും തല്‍കാലിമെന്നറിഞ്ഞു പുറം കാലാല്‍ തൊഴിച്ചെറിയുക തന്നെ ചെയ്യും.....!

Sunday, May 25, 2014

മസ്കത്തില്‍ നിന്നും ഉണ്ണിയപ്പം

വീട്ടില്‍ ഉണ്ടാക്കിയ ഉണ്ണിയപ്പം എനിക്കിഷ്ടമാണ്. എന്റെ നാട്ടില്‍ അതായത് കുന്നംകുളം ചെറുവത്താനിയില്‍ ഇതിന് “കാരോലപ്പം” എന്നാ പേര്. ഞാന്‍ ചേച്ചിയെന്ന് വിളിക്കുന്ന എന്റെ അമ്മ എപ്പോഴും എനിക്കായി കാരോലപ്പം ഉണ്ടാക്കാറുണ്ട്...

 അതില്‍ നന്നായി വിളഞ്ഞ നാളികേരം ചെറിയ കൊത്തുകളായി ചേര്‍ക്കും, അപൂര്‍വ്വം സമയങ്ങളില്‍ കദളിപ്പഴവും. ചേച്ചിയുടെ കൈകൊണ്ടുണ്ടാക്കിയ അപ്പത്തിന് ഒരു പ്രത്യേക രുചിയാണ്. 

പണ്ടൊക്കെ മാതാ അമൃതാനന്ദമയിക്ക് കഴിക്കാന്‍ ചേച്ചി കാരോലപ്പം ഉണ്ടാക്കി കൊണ്ടുപോയിക്കൊടുക്കും.. അമ്മക്കുള്ള അപ്പത്തിനുള്ള അരിപ്പൊടി ചേച്ചി തന്നെയാണ് ഉരലില്‍ ഇടിക്കുക.. അതിനുള്ള നെല്‍കൃഷി പണ്ട് പ്രത്യേകമായി ചെയ്തിരുന്നു. ധാരാളം കൃഷിസ്ഥലങ്ങള്‍ ഉണ്ടായിരുന്നു ചേച്ചിക്ക്... 

ഈ അവസരത്തില്‍ മണ്മറഞ്ഞുപോയ ചേച്ചി എന്നുവിളിക്കുന്ന എന്റെ പെറ്റമ്മയെ ഞാന്‍ ഓര്‍ക്കുന്നു.. ഓര്‍മ്മിപ്പിക്കാന്‍ ഇടയായ മസ്കത്തിലെ ഷിമ്മി രാധാകൃഷ്ണന് ആശംസകള്‍ നേരുന്നു.. 

ഷിമ്മിയെ പരിചയപ്പെടുത്തി തന്ന തൃശ്ശൂരിലെ ഡോ: രാജഗോപാലനെ ഞാന്‍ അഭിനന്ദിക്കുന്നു.

Thursday, April 3, 2014

കുമാരേട്ടന്റെ പീടികയിലെ പുട്ടും കടലയും

MEMOIR

പണ്ട് പണ്ടെന്നുപറഞ്ഞാല്‍ ഏതാണ്ട് 50 കൊല്ലം പുറകോട്ട്  പോകുകയാണ് ഞാന്‍. ജന്മനാടായ ചെറുവത്താനിയെ ഒരിക്കലും മറക്കില്ല, അവിടെ നിന്ന് തൃശ്ശൂരില്‍ വേരുറപ്പിച്ചുവെങ്കിലും ഓര്‍മ്മകള്‍ എപ്പോഴും തലോടുന്നത് ജന്മനാട്ടിലേതാണ്.

“ടാ ഉണ്ണ്യേ നാളെ സുകുമാരേട്ടന്റെ വീട്ടില്‍ പോയി കടലാസ്സ് ഒപ്പിട്ടുവാങ്ങണം”
ചേച്ചിയുടെ ഈ ഓര്‍ഡര്‍ മനസ്സിലുറപ്പിച്ചായിരിക്കും അന്നത്തെ ഉറക്കം.. കാലത്ത് നേരത്തെ എണീറ്റ് കുളിച്ചിട്ട് വേണം ആര്‍ത്താറ്റ് പഞ്ചായത്ത് പ്രസിഡണ്ട് സുകുമാരേട്ടന്റെ ചമ്മണൂരിലുള്ള വീട്ടിലെത്താന്‍..

സാധാരണ വീട്ടില്‍ കാലത്ത് എന്തെങ്കിലും കഴിക്കാന്‍ കിട്ടണമെങ്കില്‍  ചേച്ചി എണീറ്റ്, ഉമിക്കരിയും ഉപ്പും ചേര്‍ത്ത് പല്ലുതേച്ച്, മാതൃഭൂമി പത്രം ഒന്ന് കണ്ണൊടിച്ചതിന് ശേഷമായിരിക്കും. വീട്ടില്‍ മുറ്റമടിക്കാനും പാത്രം കഴുകാനും, തൊഴുത്തിലെ ചാണകം നീക്കി പശുക്കളെ കുളിപ്പിക്കാനും ഒക്കെ വാല്യക്കാരുണ്ടെങ്കിലും അടുക്കളയില്‍ പെരുമാറാന്‍ ഫുള്‍ടൈം പെണ്ണുങ്ങള്‍ ഉണ്ടായിരുന്നില്ല..

ഒന്നുരണ്ട് പെണ്‍കുട്ട്യോള്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ക്ക് അടുക്കളപ്പണി സ്വന്തമായി ചെയ്യാന്‍ വശമുണ്ടായിരുന്നില്ല. അവരെണീറ്റ ഉടനെ മുറ്റമടിക്കുന്ന പെണ്ണുങ്ങളെ സഹായിക്കാനും, വെറ്റില പൊട്ടിക്കാനും അടക്ക പെറുക്കി വെട്ടി നുറുക്കി ചെല്ലപ്പെട്ടിയിലിടാനും ഒക്കെ ആയിരിക്കും തിരക്ക്. എനിക്ക് പ്രാതല്‍ ഉണ്ടാക്കിത്തരാന്‍ അവര്‍ മെനക്കെടാറില്ല.

പശുവും പാലും മോരും തൈരും ഒക്കെ ധാരാളം ഉള്ള എന്റെ വീട്ടില്‍ എനിക്ക് കാലത്തെണീറ്റ ഉടന്‍ ഒരു ഉശിരന്‍ ചായ ഉണ്ടാക്കിത്തരാന്‍ ആരും ഉണ്ടായിരുന്നില്ല. പെണ്‍കുട്ട്യോള്‍ക്കും പണിക്കാര്‍ക്കും ശര്‍ക്കര കാപ്പിയാണ്  കൊടുക്കുക. ചേച്ചിയുടെ ശിങ്കിടിയായി നില്‍ക്കുന്ന പെണ്‍കുട്ട്യോള്‍ക്ക് പാലൊഴിച്ച ശര്‍ക്കരക്കാപ്പി കുടിക്കാം. പഞ്ചസാരക്ക് അന്ന് ക്ഷാമമായിരുന്നു. അതിനാല്‍ പഞ്ചസാര ഭരണി ചേച്ചി അലമാരയില്‍ പൂട്ടി വെക്കും. അതിന്റെ താക്കോല്‍ ചേച്ചിയുടെ അരയിലായിരിക്കും.

ചില ദിവസങ്ങളില്‍ ഞാന്‍ കാലത്തെണീറ്റ് കുളിക്കാതെ വടക്കോറത്തെ തിണ്ണയില്‍ പെണ്ണുങ്ങള്‍ മുറ്റമടിക്കുന്നത് നോക്കി ഇങ്ങിനെ ഇരിക്കും.. ആ ഇരിപ്പ് ചിലപ്പോള്‍ എന്നെ കാപ്പിയും പലഹാരവും കഴിക്കാന്‍ വിളിക്കുന്നത് വരെ നീളും..

ചില പെണ്ണുങ്ങളുടെ മുറ്റമടി കാണാന്‍ നല്ല രസമായിരിക്കും. അവര്‍ കുമ്പിട്ട് മുറ്റമടിക്കുമ്പോല്‍ ഞാനെന്ന ഉണ്ണി അവരുട ഉലഞ്ഞാടുന്ന മുലകളെ നോക്കി രസിക്കും.. ഞാന്‍ അത് ശ്രദ്ധിക്കുന്നുവെന്ന് അറിഞ്ഞാല്‍ ചിലര്‍ അവരുടെ ക്ലീവേജ് പ്രദര്‍ശിപ്പിച്ച് എന്നെ ചൊടിപിടിപ്പിക്കും, അല്ലെങ്കില്‍ മത്തുപിടിപ്പിക്കും. ചേച്ചിയുടെ കണ്ണുവെട്ടിച്ച് അവരുടെ പുറത്ത് കേറാന്‍ എളുപ്പമല്ല. എന്നാലും ചിലപ്പോളൊക്കെ അത് തരപ്പെടാറുണ്ട്.

എനിക്ക് കാലത്തെണീറ്റ് ഒരു തുള്ളി ചൂടുവെള്ളം കുടിക്കാതെ അഞ്ചെട്ട് നാഴിക അകലെയുള്ള ചമ്മണൂര്‍ സുകുമാരേട്ടന്റെ വീട് വരെ സൈക്കിള്‍ ചവിട്ടി സിമന്റ് പാസ്സ് ഒപ്പിട്ട് വാങ്ങിപ്പിക്കാന്‍ വലിയ ഉഷാറുണ്ടായിരുന്നില്ല. പിന്നെ ഈ കഷ്ടപ്പാടൊക്കെ സ്വയം ഏറ്റെടുത്താലെ സ്വന്തമായൊരു കൂര ഉണ്ടാകൂ എന്നാലോചിക്കുമ്പോള്‍ ഞാന്‍ കാലത്തെ എന്റെ ജെറ്റ് സൈക്കിളില്‍ പായും.

അന്നത്തെ കാലത്ത് നൂറില്‍ ഒരു വീട്ടിലെ ഒരു സൈക്കിള്‍ ഉണ്ടാകൂ ഇംഗ്ലണ്ട് റാലി സൈക്കിള്‍ പതിനായിരത്തില്‍ ഒരു വീട്ടില്‍ മാത്രം. എനിക്ക് എന്റെ അച്ചന്‍ സിലോണില്‍ നിന്ന് ഒരു ഇംഗ്ലണ്ട് റാലി സൈക്കിള്‍ കൊണ്ട് തന്നിരുന്നു. ഞാന്‍ അതിലാ‍യിരുന്നു കറക്കം. ഇന്ന് ഒരു മെര്‍സീഡിസ് ബെന്‍സ് ഓടിക്കുന്ന പത്രാസ് ഈ റാലി സൈക്കിളിന് ഉണ്ടായിരുന്നു.
വല്ലപ്പോഴും പാറേലങ്ങാടിയിലുള്ള ചാക്കപ്പായി ഏട്ടന്റെ സൈക്കിള്‍ കടയില്‍ ഇത് സര്‍വ്വീസിങ്ങിന് കൊണ്ടുപോകുമ്പോള്‍ അവിടെത്തെ മേസ്ത്രി എന്നോട് കുശലം പറയാന്‍  വരും. അങ്ങാടിയിലെ പിള്ളേര്‍ നോക്കി നില്‍ക്കും ഞാന്‍ ഈ റാലി സൈക്കിളില്‍ ചെത്തി പായുന്നത് കണ്ടിട്ട്.

എന്റെ സൈക്കിളിന് മാത്രമായിരുന്നു  അന്ന് സെന്റര്‍ സ്റ്റാന്‍ഡും സ്റ്റ്രാപ്പ് ലോക്കും ഉണ്ടായിരുന്നത്. അത് നാട്ടുകാര്‍ക്ക് ഒരു അത്ഭുതമായിരുന്നു. അച്ചന്‍ ആ സൈക്കിള്‍ ഒരു കൂട്ടുകാരന്‍ വശം തൃശ്ശൂര്‍ K. R. Buscuit Company യിലെ മേനേജര്‍ കെ. ആര്‍. മാമന്റെ അടുത്ത് ഏല്‍പ്പിച്ചത്. അത് അവിടെ വന്ന ഉടന്‍ എന്റെ ചേച്ചിക്ക് മാമന്‍ ഒരു കാര്‍ഡ് അയച്ചു. അന്ന് ഞങ്ങളുടെ ഗ്രാമത്തില്‍ ടെലഫോണ്‍ സൌകര്യം ഉണ്ടായിരുന്നില്ല, ആകെ ഒരു ഫോണ്‍+കമ്പി ആപ്പീസ് കുന്നംകുളത്തോ അല്ലെങ്കില്‍ ഞമനേങ്ങാട്ടോ ആയിരുന്നു. അതിനാല്‍ ആ കാലത്ത് എല്ലാരും പോസ്റ്റ് മാന്‍ വരുന്നത് കാത്തിരിക്കും വൈകിട്ട്.

കെ. ആര്‍. മാമന്റെ കാര്‍ഡ് കിട്ടിയപ്പോള്‍ ഞാന്‍ തുള്ളിച്ചാടി. പിറ്റേ ദിവസം ഉച്ചക്ക് ചോറുണ്ട് തൃശ്ശൂര്‍ക്ക് വണ്ടി കയറി.. മുന്‍സിപ്പല്‍ സ്റ്റാന്‍ഡില്‍ വണ്ടി ഇറങ്ങി നാലുമണി വരെ അവിടെയും ഇവിടേയും ഒക്കെ കറങ്ങി എന്തെങ്കിലും കഴിക്കാന്‍ തീരുമാനിച്ചു. അന്നത്തെ കാലത്ത് നാട്ടിന്‍ പുറങ്ങളില്‍ നിന്ന് തൃശ്ശൂര്‍ വരുന്നവര്‍ക്ക് പ്രിയം പത്തന്‍സില്‍ നിന്നൊരു മസാല ദോശ അല്ലെങ്കില്‍ കാസിനോ ഹോട്ടലിലെ ബിരിയാണി+ഫ്രൂട്ട് സലാഡ്.. ഞാന്‍ ഇതിലെന്തോ കഴിച്ച് കെ. ആര്‍. മാമന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.



മാമന്‍ എന്നെക്കണ്ട് അടുത്തേക്ക് വിളിച്ച് കെട്ടിപ്പിടിച്ച് നെറുകയില്‍ ഉമ്മ വെച്ചു.. “ഉണ്ണിയുടെ പഠിത്തമൊക്കെ എങ്ങിനെ? കൃഷ്ണന്‍ [മൈ ഫാദര്‍] നിന്നെ വളരെ പ്രിയമാണ്, അതാണല്ലോ ഇത്രയും ത്യാഗം സഹിച്ച് സിലോണില്‍ നിന്നും ഒരു ഇംഗ്ലണ്ട് റാലി സൈക്കിള്‍ ഇറക്കുമതി ചെയ്തത്. മോന്‍ പഠിച്ച് വലിയവനാകണം, അതാണ് നിന്റെ അച്ചന്റേയും ഈ മാമന്റേയും ആഗഹം..”

ഞാന്‍ ഈ കെ. ആര്‍. മാമനെ ഇന്നും ഓര്‍ക്കും. ഞങ്ങള്‍ക്ക് തൃശ്ശൂര്‍ വരുമ്പോളൊരു അത്താണിയാണ്‍ കെ. ആര്‍. ബിസ്കറ്റ് കമ്പനി.. അന്നൊക്കെ ഹോട്ടലുകളില്‍ തന്നെ വൃത്തിയുള്ള ടോയലറ്റുകള്‍ കുറവായിരുന്നു. ആ കാര്യത്തിനും നല്ലൊരു ചായ കുടിച്ച് വിശ്രമിക്കാനും ഒക്കെ പറ്റിയ ഒരിടമായിരുന്നു കെ. ആര്‍. ബിസ്കറ്റ് കമ്പനി.

ഞാന്‍ വളരെ വൈകിയാണ് മനസ്സിലാക്കിയത് ഈ കെ. ആര്‍. മാമന്റെ മകനായിരുന്നു തൃശ്ശൂരിലെ മുന്‍ മേയര്‍ രാധാകൃഷ്ണന്‍.. എനിക്ക് കോര്‍പ്പറേഷന്‍ ലെവലില്‍ കുറേ കാര്യം സാധിക്കാനുണ്ടായിരുന്നു.. ഞാന്‍ ഈ രാധാകൃഷ്ണന്‍ ചേട്ടനെ പരിചയപ്പെടും മുന്‍പേ അദ്ദേഹം വിരമിച്ചിരുന്നു..

അങ്ങിനെ ഞാന്‍ ആ ദിവസം ഏതാണ്ട് 4 മണിക്ക് പത്തന്‍സ് ഹോട്ടലില്‍ നിന്നും ഒരു മസാല ദോശയും കാപ്പിയും കഴിച്ചായിരുന്നു മാമന്റെ അടുത്തെത്തിയത്.. സൈക്കിള്‍ ഏറ്റുവാങ്ങി മുപ്പത് നാഴികയുള്ള ചെറുവത്താനിയിലേക്ക് പാഞ്ഞു..

കുന്നംകുളം വരെ നല്ല റോഡായിരുന്നു. അവിടെ നിന്നും ചെറുവത്താനിയിലെത്തുമ്പോളെക്കും സന്ധ്യ മയങ്ങിയിരുന്നു. ചെറോക്കഴ വരെ മാത്രമായിരുന്നു ടാറിട്ട റോഡും, തെരുവുവിളക്കുകളും. ഞാന്റെ സൈക്കിളിന്റെ വിളക്കുകള്‍ തെളിയിച്ച് ചെറുവത്താനിയിലേക്ക് പാഞ്ഞു.

വീട്ടിലെത്തിയ എനിക്ക് കാര്യമായ വരവേല്പൊന്നും ഉണ്ടായിരുന്നില്ല. ഞാന്‍ വിചാരിച്ചു എന്റെ കൂട്ടുകാരും ചേച്ചിയും കൂടി നിലവിളക്കും നിറപറയുമായി ഈ റാലി സൈക്കിളിനെ വരവേല്‍ക്കുമെന്ന്..

അങ്ങിനെ ഞാന്‍ ഒരു ഇംഗ്ലണ്ട് റാലി സൈക്കിളിന്റെ ഉടമയായി.. അത്താഴം കഴിഞ്ഞ് നോക്കിയപ്പോള്‍ ഒരു പുക വിടാനായി ഒരു ബീഡി കിട്ടിയില്ല. അതൊക്കെ എന്റെ അനിയന്‍ ശ്രീരാമന്‍ പുകച്ചുകളഞ്ഞിരുന്നു. ഞാന്‍ പടിഞ്ഞാറെയിലെ ഗോപാലേട്ടന്റെ വീട്ടില്‍ പോയി നാലും കൂട്ടി മുറുക്കി ഒരു ആപ്പിള്‍ ഫോട്ടോ ബീഡിയും വലിച്ച് ഗോപാലേട്ടനോട് സൈക്കിളിന്റെ വീരസാഹസ കഥകള്‍ പറഞ്ഞു.

ഞാന്‍ വിചാരിച്ചു ഗോപാലേട്ടന്‍ ഇതൊക്കെ കേട്ട് ത്രില്ലാകുമെന്ന്. ഗോപാലേട്ടന്‍ ഒരു സിമ്പിള്‍ തലകുലുക്കം മാത്രം സമ്മാനിച്ചു. പിന്നീടാണെനിക്ക് മനസ്സിലായത് ഗോപാലേട്ടന്‍ സിലോണില്‍ ആയിരുന്നെന്നും ഇതുപോലെത്തെ പല സൈക്കിളുകളും ചവിട്ടിയിട്ടുണ്ടെന്നും എല്ലാം.
അങ്ങിനെ ആയിരുന്നു എന്റെ സൈക്കിള്‍ ചരിത്രം..

അങ്ങിനെയുള്ള ഈ സൈക്കിളിലില്‍ ആയിരുന്നു സുകുമാരേട്ടന്റെ വീട്ടിലേക്കുള്ള പ്രയാണം. വീട്ടില്‍ നിന്ന് വരും വഴി തേവരെ വണങ്ങി തെക്കേപ്പുറം റോഡിലൂടെ കയറി നേരെ ചിറ്റഞ്ഞൂര്‍ വഴി – തെക്കെ അങ്ങാടിയുടെ സൈഡില്‍ കൂടി  കുന്നംകുളം ഗേള്‍സ് ഹൈ സ്കൂളിന്റെ പുറകില്‍ കൂടി പോകണം ഈ ആര്‍ത്താറ്റ് പഞ്ചായത്ത് സുകുമാരേട്ടന്റെ വീട്ടിലെത്താന്‍.

അവിടം വരെ വെറും വയറ്റില്‍ നോണ്‍ സ്റ്റോപ്പായി സൈക്കിള്‍ ചവിട്ടാനുള്ള ഇന്ധനം വയറ്റില്‍ ഉണ്ടാവില്ല. അതിനാല്‍ കണ്ടറിഞ്ഞ് എന്റെ ചേച്ചി ചായ കുടിക്കാനുള്ള കാശ് തരും.

അങ്ങിനെയാണ് അയിനിപ്പുള്ളി സത്യന്റെ വീട്ടിന്‍ മുന്നിലുള്ള കുമാരേട്ടന്റെ ചായപ്പീടികയില്‍ ഒരു ദിവസം ചായ കുടിക്കാന്‍ കയറിയത്. അവിടെ നിന്ന് പുട്ടു കടലയും ഓര്ഡര്‍ കൊടുത്തു. ഞാന്‍ കടല പുട്ടില്‍ കുഴച്ച്   ചേര്‍ക്കുന്നതിന്നിടയില്‍ കുമാരേട്ടന്‍ രണ്ട് ചൂടുപപ്പടം എന്റെ പ്ലേറ്റില്‍ വെച്ചിട്ട് പറഞ്ഞു ഇതും കൂട്ടി കുഴച്ചുകഴിക്കാന്‍. എനിക്ക് ഒട്ടും തൃപ്തിയുണ്ടായിരുന്നില്ല ആ കോമ്പിനേഷന്‍. എന്തെന്നാല്‍ ഞാന്‍ പപ്പടം കഴിക്കാറില്ല.

ഒരിക്കല്‍  വടക്കാഞ്ചേരി താഹസില്‍ ദാര്‍ ആപ്പീസില്‍ പോയി മടങ്ങവേ ഓട്ടുപാറയില്‍ ഇറങ്ങേണ്ടി വന്നു. കുന്നംകുളത്തേക്കുള്ള ബസ്സിന്പകരം തെറ്റി ഷൊര്‍ണൂര്‍ ബസ്സില്‍ കയറിയതായിരുന്നു സംഭവം. അങ്ങിനെ ഓട്ടുപാറയില്‍ ഇറങ്ങി കുന്നംകുളം ബസ്സ് പിടിക്കുന്നതിന്നിടയിലാണ് പപ്പടം ഇടിക്കുന്ന പെണ്ണുങ്ങളെ കണ്ടത്.

ഒരു വലിയ വട്ടത്തിലുള്ള കരിങ്കല്ലില്‍ ഉലക്ക കൊണ്ടായിരുന്നു അന്ന് പപ്പടം ഇടിച്ച് മയപ്പെടുത്തിയിരുന്നത്.. ആ പെണ്ണുങ്ങള്‍ മാറുമറച്ചിരുന്നത് സാരിത്തലപ്പുകൊണ്ട് തന്നെ. ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലായി മലയാളി മങ്കമാരല്ലെന്ന്..

എന്റെ ശ്രദ്ധ അല്പനേരത്തേക്ക് പപ്പടം ഇടിയില്‍ തറച്ചുനിന്നു. പപ്പടം ഇടിക്കുന്നതിന്നിടയില്‍ വിയര്‍പ്പുതുള്ളികള്‍ ഈ പപ്പടപ്പിട്ടില്‍ ഇറ്റിറ്റുവീഴുന്നത് കണ്ടു. പോരാത്തത്തിന്‍ ഉലക്കയിന്മേല്‍ ഡ്രൈനെസ്സ് വരുമ്പോള്‍ അതിന്മേല്‍ ഈ വിയര്‍പ്പുതുള്ളികള്‍ കൊണ്ട് തന്നെ ഉഴിയും. പിന്നെ ഈ പപ്പടം ഇടിക്കുന്നത് ആളൊഴിഞ്ഞ ഒരു പറമ്പിന്റെ മൂലയിലും. ചിലപ്പോള്‍ അതുവഴി വരുന്ന ഉറുമ്പും പ്രാണികളും ഒക്കെ ഇതില്‍ പെട്ടെന്ന് വരാം. അങ്ങിനെ ഒരു പക്ഷെ ചില പപ്പടങ്ങള്‍ നോന്‍ വെജിറ്റേറിയനും ആകാം.

ഈ പപ്പടത്തിന്റെ കഥ പറയുമ്പോളാണ്‍ എനിക്ക് അമരക്കായുടെ കഥ ഓര്‍മ്മ വന്നത്. ഞങ്ങളുടെ വീട്ടില്‍ അന്ന് ധാരാളം അമരക്ക വിളയുമായിരുന്നു. അന്നൊക്കെ എല്ല്ലാ പച്ചക്കറിയും വീട്ടുവളപ്പില്‍ തന്നെ. വല്ല കല്യാണത്തിനും അടിയന്തിരത്തിനുമൊക്കെ ആണ്‍ പച്ചക്കറി പീടികയില്‍ പോകുക.

വട്ടന്‍ കൊയ്തു കഴിഞ്ഞാല്‍ കാറ്റുകാലമാകും. ഈ വട്ടന്‍ പാടത്ത് മത്ത, കുമ്പളം, പടവലം, വെള്ളരി എന്നിവ കൃഷി ചെയ്യും.. കുളക്കരയിലുള്ള പാടത്ത് കുഴി എടുത്ത് അതില്‍ ചവറിട്ട് കത്തിച്ച്, നാലുദിവസം കഴിഞ്ഞ് വിത്ത് നടും. എല്ലാം പറിക്കാനുള്ള പാകമായാല്‍ എന്നും നല്ല പച്ചക്കറിക്കൂട്ടനുണ്ടാകും. അല്ലെങ്കില്‍ മിക്ക ദിവസവും മീന്‍ കൂട്ടാന്‍ മാത്രം. മീനില്ലാതെ വരുന്ന നാളില്‍ ഉണക്ക മീന്‍ പച്ചത്തേങ്ങ അരച്ച് കറി വെക്കും. പിന്നെ ഉണക്ക മുള്ളനും മാന്തളും ചുട്ടോ വറുത്തോ തരും.

മഴക്കാലത്ത് കഴിക്കാനായി മത്തങ്ങ, കുമ്പളങ്ങ, വെള്ളരിക്ക എന്നിവ വാഴപ്പോളകള്‍ കൊണ്ട് കെട്ടി ഉമ്മറത്തെ കഴുക്കോലില്‍ കെട്ടി ഞാത്തും. ഇങ്ങിനെ ഒക്കെ ആയിരുന്നു ഞങ്ങളുടെ നാട്ടുസമ്പ്രദായം.

നമ്മള്‍ അമരക്കാ സ്റ്റോറിയിലേക്ക് വരാം.. അമരക്ക മെഴുക്കുപുരട്ടി വെക്കുന്ന അന്ന് ഒരു മുറാം അമരക്ക പൊട്ടിച്ച് പണിക്കാരായ പെണ്ണുങ്ങള്‍ അടുക്കളത്തളത്തില്‍ ഇതിന്റെ ഞെണ്ട് പൊട്ടിച്ച് അരിയാന്‍ തുടങ്ങും. പുഴുക്കളുള്ള അമരക്കാ തെങ്ങിന്‍ തടത്തിലിടാന്‍ മാറ്റി കൊട്ടയില്‍ വെക്കും.
ഞാനും മുത്തുവും കൂടി ഈ വേസ്റ്റ് അമരക്കാ വേവിച്ച് വെളുത്തുള്ളി കൊണ്ട് താളിച്ച് സേവിക്കും.. ഹാ എന്തൊരു ടേസ്റ്റായിരിക്കും ഈ മെഴുക്കുപുരട്ടിക്ക്.. ഞാന്‍ ഒരിക്കല്‍ മുത്തുവിനോട് ചോദിച്ചു……..

“എന്താടാ മുത്തൂ‍ അമ്മ വെക്കുന്ന കൂ‍ട്ടാനേക്കാളും ടേസ്റ്റ് നീയുണ്ടാക്കുന്ന ഈ വേസ്റ്റിന്..?“

അവന്‍ ചിരിച്ചുംകൊണ്ടോതി

“അതേയ് എന്റെ പൊട്ടന്‍ മരുമകാ…….. ഇത് നോണ്‍ വെജിറ്റേറിയന്‍ അമരക്കാ കൂട്ടാനാണ്. ഇതിലെ പുഴുക്കളുടെ ഇറച്ചിയും ഉണ്ട് ഞാനുണ്ടാക്കുന്ന കൂട്ടാനില്‍. “

എനിക്ക് അല്പനേരത്തേക്ക് ഓക്കാനം വന്നുവെങ്കിലും പില്‍ക്കാലത്ത് ഞാനും ഈ സമ്പ്രദായം ജീവിതത്തില്‍ പകര്‍ത്തി. എന്റെ കെട്ട്യോള്‍ക്ക് ഇതൊന്നും സഹിച്ചില്ല കുറേ നാളത്തേക്ക്.ഇന്നാണെങ്കില്‍ എല്ലാം വിഷമയമായതിനാല്‍ നോണ്‍ വെജിറ്റേറിയന്‍ പച്ചക്കറി കിട്ടാതേയും ആയി.

അങ്ങിനെ കുമാരേട്ടന്റെ പീടികയില്‍ നിന്ന് കഴിച്ച പുട്ടും കടലയും പപ്പടവും ഇപ്പോളും ഓര്‍മ്മ വരുന്നു. പില്‍ക്കാലത്ത് ഞാന്‍ കഴിച്ച ഒരു പുട്ടിനും ഈ രുചി കിട്ടിയില്ല. ഇന്നും കൂടെ എന്റെ വീട്ടില്‍ പുട്ടും കടലയും ആയിരുന്നു.

എന്റെ പിതാവിന്റെ പ്രായമുള്ള കുമാരേട്ടന്‍ ഒരു പക്ഷെ ഇപ്പോള്‍ ഇഹലോകവാസം വെടിഞ്ഞുകാണും.

ഈ കൊച്ചു ഓര്‍മ്മക്കഥ ഞാന്‍ കുമാരേട്ടന്‍ ഡെഡിക്കേറ്റ് ചെയ്യുന്നു. ഇഹലോകത്തിലായാലും പരലോകത്തായാലും കുമാരേട്ടന്‍ ഇത് വായിക്കുമല്ലോ..

കുറിപ്പ് : മുകളില്‍ ഞാന്‍ ചേച്ചിയെന്ന്  പറഞ്ഞിരുന്നത് എന്റെ പെറ്റമ്മ തന്നെ. പിന്നെ മുത്തു : എന്റെ ഇളയ അമ്മാ‍മന്‍

Saturday, January 11, 2014

ആനപ്പുറത്തിരുന്നൊരു മൂത്രശങ്ക

memoir

എന്റെ ബ്ലോഗര്‍ സുഹൃത്ത് മിനിയുടെ ആനക്കഥ വായിച്ചപ്പോഴാണ് പണ്ട് ഞാന് ആനപ്പുറത്ത് കയറി ആന കുറേ നടന്നപ്പോള് എനിക്ക് മൂത്രശങ്ക ഉണ്ടായത്. പൂരം എഴുന്നള്ളിപ്പായതിനാല് ഇടക്ക് ഇടക്ക് ഇറങ്ങാന് വകുപ്പുണ്ടായിരുന്നില്ല. തൊട്ടടുത്ത ആനപ്പുറത്തിരുന്ന ഗോപാലനോട് കാര്യം പറഞ്ഞപ്പോള് എന്നോട് പറഞ്ഞു കാര്യക്കാരോട് ഒരു കുപ്പി വെള്ളം കുടിക്കാന് ആവശ്യപ്പെടാന്. വെള്ളം തലയിലൊഴിച്ച് തല തണുപ്പിക്കാന് പറഞ്ഞു. ഞാന് അതേ പോലെ ചെയ്തു.


എന്നിട്ട് ഗോപാലന് പറഞ്ഞു ആനപ്പുറത്ത് നിന്നും കൊണ്ട് ധൈര്യമായി മൂത്രമൊഴിക്കാന്. ഞാന് അതേ പടി മൂത്രം ഒഴിച്ചു.. അതിനുശേഷം മറ്റൊരു കുപ്പി വെള്ളവും ഒരു കുപ്പി സോഡയും തലയില് കൂടി ഒഴിച്ചു. അപ്പോള് നാട്ടുകാര് വിചാരിച്ചുകാണും ഇയാള് തല തണുപ്പിക്കാന് ചെയ്ത  സൂത്രമാണെന്ന്.. അങ്ങിനെ വെള്ളവും സോഡയും മൂത്രവും കൂടി ആനപ്പുറത്തുകൂടി ഒഴുകി...

 എന്നിട്ട് ഗോപാലന്എങ്ങിനെയുണ്ട് ഉണ്ണ്യേ എന്റെ സൂത്രം...?”

nb: there is some error like words which caused due to some non proper font management. kindly excuse.