Saturday, February 7, 2009

ശീമോനെ ഈ ഉണ്ണീനെ നമ്മള്‍ടെ കൂട്ടത്തീ കൂട്ടാന്‍ പറ്റില്ലാ...

ഞാനെന്റെ ചില പഴയകാല ഓര്‍മ്മകള്‍ ഇവിടെ പങ്കുവെക്കുകയാണ്..
ഏതാണ്ട് 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ബാലേട്ടന്റെ [അന്തരിച്ച കഥാകൃത്ത് സി. വി. ശ്രീരാമന്‍] വീട്ടില്‍ ഒരു കുടുംബയോഗത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. എന്റെ കൂടെ എന്റെ ശ്രീമതി ബീനയും, മക്കളായ ജയേഷും, രാഖിയും ഉണ്ടായിരുന്നു.
ഞങ്ങള്‍ സി. വി. ശ്രിരാമനെ ബാലേട്ടനെന്നാ വിളിക്കുക.. വീട്ടില്‍ എല്ലാരും ആ പേരില്‍ തന്നെയാ വിളി.. എന്റെ വലിയമ്മയുടെ മകനാണ് ബാലേട്ടന്‍. എന്റെയും ബാലേട്ടന്റെയും ബാല്യം കുറച്ച് നാള്‍ കൊളംബോയില്‍ [ഇപ്പോഴെത്തെ ശ്രീലങ്കയുടെ തലസ്ഥാനം] ഉണ്ടായിരുന്നു.. എനിക്ക് അപ്പോള്‍ ബാലേട്ടനെ ഓര്‍മ്മയുണ്ടായിരുന്നില്ല..
ബാലേട്ടന്റെ അഛന്‍ അവിടെ റെയില്‍ വേയിലായിരുന്നു.. എന്റ് അഛന്‍ ബുഹാരി ഗ്രൂപ്പ് ഓഫ് ഹോട്ടത്സിന്റെ ജനറല്‍ മേനേജരായിരുന്നു. സിങ്കപ്പൂര്‍, സിഡ്നി, മദിരാ‍ശി എന്നിവടങ്ങളില്‍ ശാഖകളുണ്ടായിരുന്ന ഒരു വലിയ ഗ്രൂപ്പ ആയിരുന്നു അന്ന് ബുഹാരി ഹോട്ടത്സ്. ബുഹാരി ബിരിയാണി ഒരു കാലത്ത് ലോകമെമ്പാടും വളരെ പ്രസിദ്ധമായിരുന്നു...

ബാലേട്ടന്റെ വീട് എന്റെ ഗ്രാമമായ ചെറുവത്താനിയില്‍ നിന്ന് ഏകദേശം 10 നാഴിക ദൂരെയാണ്. ഒട്ടും പരിഷ്കാരമില്ലാത്ത നാടായിരുന്നു എന്റെ ഗ്രാമമായ ചെറുവത്താനിയും, ബാലേട്ടന്റെ സ്ഥലമായ കൊങ്ങണൂരും.
കാലത്ത് തന്നെ ഞാനും കുടുംബവും, എന്റെ അമ്മയോടും അനുജന്‍ ശ്രീരാമനോടുമൊത്ത് [സിനിമാ നടന്‍ വി. കെ. ശ്രീരാമന്‍] ബാലേട്ടന്റെ വീട്ടിലെത്തിയിരുന്നു..
ബാലേട്ടന്‍ എന്റെ അമ്മയെ ഭാര്‍ഗ്ഗവി ചെറിയമ്മ എന്നാണ് വിളിച്ച് പോരുന്നത്.. ബാലേട്ടന്റെ ഞങ്ങള്‍ക്ക് എന്നും ഒരു ഹരമായിരുന്നു... പല പല കഥകള്‍ കേട്ട് സമയം പോകണത് അറിയില്ല..
ഞാന്‍ എന്റെ ചെറുപ്പത്തില്‍ [ 15 വയസ്സ് വരെ] ബാലേട്ടന്റെ വീട്ടില്‍ പല കാര്യങ്ങള്‍ക്കായി പോകുക പതിവുണ്ട്..
ബാ‍ലേട്ടന്റെ വീട്ടിലേക്ക് രണ്ട് വഴിയില്‍ കൂടി വരാം. ഒന്ന് പാറേമ്പാടം കഴിഞ്ഞ് അഗതിയൂര്‍ കമ്പിപ്പാലം ബസ്സിറങ്ങി, പാടത്ത് കൂടി നടന്ന് പടിപ്പുരയില്‍ കൂടി, കവുങ്ങും തോപ്പില്‍ കൂടി വീട്ടിലെത്താം. പടിപ്പുര കടന്നാല്‍ കാട് പോലെയുള്ള പ്രതീതിയാ. എനിക്കെപ്പോഴും പേടിയാ ആ വഴി വരാന്‍.. ഞാന്‍ ശ്വാസം പിടിച്ച് പടിപ്പുര കടന്നാല്‍ വീട് വരെ ഒറ്റ ഓട്ടമാ....
വീട്ടിലെത്തിയാലും സ്ഥിതി മറിച്ചൊന്നുമല്ല.. മനപോലെയുള്ള 3 നില കൂറ്റന്‍ കെട്ടിടം. അതിന്റെ വടക്കെപ്പുറത്തായിരിക്കും വലിയമ്മ എപ്പോഴും ഇരിക്കുക. അന്ന് ഈ സ്ഥലത്ത് ഇലക്ട്രിസിറ്റി ഉണ്ടായിരുന്നില്ല... തെക്കെപ്പുറത്ത് നിന്ന് കൂക്കിയാലും വലിയമ്മ ഇരിക്കുന്നിടത്തെക്ക് കേക്കില്ല.. അപ്പോള്‍ ഞാന്‍ വീട്ടിനുള്ളില്‍ കൂടെ കയറിപ്പോയി വലിയമ്മയെ അന്വേഷിക്കണം.. ചിലപ്പോ വടക്കെപ്പുറത്തൊന്നും കാണില്ല...
3 നിലകളിലായി ഇരുപതില്‍ കൂടുതല്‍ മുറികളും, ഇടനാഴികയും മറ്റുമുള്ള വീട്ടിനകത്ത് കയറിയാല്‍ തന്നെ പേടിയാകും. തട്ടിന്‍ മുകളില്‍ ചിലപ്പോള്‍ വവ്വാലുകളെയും കാണാം..എനിക്ക് വവ്വാലുകളെ പേടിയായിരുന്നു അന്ന്..
ഞന്‍ ഒരു ദിവസം ചേച്ചിയോട് ചോദിച്ചു...
എന്താ ചേച്ച്യേ ഈ ബാലേട്ടന്റെ വീട്ടിന്റെ തട്ടിന്‍പുറത്ത് ഈ വവ്വലുകള്‍ ഇങ്ങനെ പറന്ന് നടക്കണ്...
“നീ അവിടെക്കൊന്നും പോണ്ട...
വവ്വാലുകളൊക്കെ പ്രേതങ്ങളെ കാണാന്‍ ഇരിക്കുകയാണവിടെ..
തട്ടിന്‍ പുറത്തൊക്കെ പോയി ഒളിച്ചാല്‍ പിന്നെ കുട്ടികളെ അന്വേഷിച്ച് കണ്ട് പിടിക്കാന്‍ ബുദ്ധിമുട്ടാകും.. അതിനാലായിരിന്നിരിക്കണം എന്നോട് അങ്ങിനെയൊക്കെ പറഞ്ഞിരുന്നത്...
മൊത്തത്തില്‍ ആ പറമ്പും വീടും കണ്ടാലെനിക്ക് പേടിയായിരുന്നു എന്റെ ചെറുപ്പത്തില്‍..
ബാലേട്ടന് 3 പെങ്ങന്മാര്‍ ഉണ്ടായിരുന്നു.. അവരും യോഗത്തിന് എത്തിച്ചേര്‍ന്നിരുന്നു.. അങ്ങിനെ ആ വിട് നിറയെ ആള്‍ക്കാരുണ്ടായിരുന്നു അന്ന്...

കുടുംബയോഗത്തില്‍ ഞങ്ങളുടെ കുടുംബത്തിലെ മിക്കവരും പങ്കെടുത്തിരുന്നു. ആളുകള്‍ അവരവരുടെ രുചിക്കൊത്ത് പലരുമായി കൂട്ടം കൂടിയും, വെടി പറഞ്ഞും ഉച്ചയൂണിന്റെ സമയം വരെ തള്ളിനീക്കിക്കൊണ്ടിരുന്നു..

ബാലേട്ടന് കള്ളുകുടി വലിയ ഇഷ്ടമുള്ള കാര്യമായിരുന്നു. ബാലേട്ടനെ എല്ലാരും സല്‍ക്കരിക്കുമായിരുന്നു.. പല പല കാരണങ്ങളാല്‍.. ബാലേട്ടന്‍ നല്ലൊരു എഴുത്തുകാരനും, വാചക കസര്‍ത്തുള്ള ആളും, കുന്നംകുളത്തെ പ്രഗല്‍ഭനായ വക്കീലും ആയിരുന്നു.. പിന്നെ കുറെകാലം സ്ഥിരമായി പഞ്ചായത്ത് പ്രസിഡണ്ടും ആയിരുന്നു..

ഞാന്‍ ഈ കാലഘട്ടത്തില്‍ വിദേശത്തായിരുന്നു ജോലി.. നാട്ടില്‍ വല്ലപ്പോഴുമെ വന്നിരുന്നുള്ളൂ... എപ്പോ നാട്ടിലെത്തിയാലും വലിയമ്മയുടെ വീട്ടില്‍ പോകാന്‍ മറക്കാറില്ല...
ചെറുപ്പത്തില്‍ എനിക്ക് ആ വീടുമായുള്ള ബന്ധം അങ്ങിനെയുള്ളതായിരുന്നു..
ഒരു കാലത്ത് എന്റെ ചേച്ചി, ചേച്ചിയുട അമ്മയുമായി തെറ്റി കുക്കിങ്ങ് വേറെയാക്കി.. ആ അവസരങ്ങളില്‍ ഞങ്ങള്‍ക്ക് ചാക്കരിയുടെ ചോറ് ഇഷ്ടമല്ലായിരുന്നു..
ആ കാലത്ത് ഞങ്ങള്‍ക്ക് ഉണ്ണാനുള്ള അരി ബാലേട്ടന്റെ അമ്മയാണ് തന്നിരുന്നത്.. ഞാന്‍ ആഴ്ചയില്‍ ഒരിക്കള്‍ അത് വാങ്ങാന്‍ സൈക്കിളില്‍ ബാലേട്ടന്റെ വീട്ടിലെത്താറുണ്ട്.
വീട്ടിലെത്തിയാല്‍ വലിയമ്മ കുറച്ച് നേരം എന്നോട് വര്‍ത്തമാനം പറഞ്ഞ് അടുക്കള ഭാഗത്തേക്ക് പോകും..
ഭക്ഷണം കഴിഞ്ഞിട്ടേ പോകാവൂ എന്ന് പറയും.. ഇടക്ക് കാപ്പിയും കടിയുമെല്ലാം തരും. എന്നെ ഇടക്കിടക്ക് വന്ന് നോക്കും..
ചിലപ്പോള്‍ എനിക്കിരുന്നിരുന്ന് മടുക്കും..
ബാലേട്ടാന്റെ മുറിയെല്ലാം പരിശോധിക്കും.. ബീഡി കട്ട് വലിക്കും... മോന്താനൊന്നും കുപ്പികളില്‍ അവശേഷിപ്പ് കാണാറില്ല.. എന്നാലും എല്ലാ കുപ്പികളും ഞാന്‍ കുലുക്കി നോക്കും....
ഉച്ചയായാല്‍ വലിയമ്മ ചോറ് വിളമ്പിത്തരും.. ഊണ് കഴിഞ്ഞയുടന്‍ ഞാന്‍ അരിയുടെ ചെറിയ ചാക്ക് എന്റെ സൈക്കിളില്‍ വെച്ച് കെട്ടി, കുന്നംകുളത്ത് നിന്ന് ഒരു സിനിമയൊക്കെ കണ്ട്, 4 മണിക്ക് ചായ കുടിച്ച് ഒരു സിഗരറ്റും വലിച്ചിട്ടൊക്കെയാ എന്റെ വീട്ടിലെത്തുക... അപ്പോഴെക്കെ എന്റെ ചേച്ചി സ്കൂളീന്ന് എത്തുകയുള്ളൂ....
ഞാന്‍ ചേച്ചീ.... ചേച്ചീ എന്ന് പറഞ്ഞ് വായനക്കാര്‍ക്ക് ഒരു കണ്‍ഫ്യൂഷന്‍ വന്നേക്കാം..
എന്റെ പെറ്റമ്മയെയാ ഞാന്‍ ചേച്ചിയെന്ന് വിളിക്കുന്നത്... മുത്തുവും, ശേരഞ്ഞാട്ടനും, വേലഞ്ഞാട്ടനും ചേച്ചിയെന്നാ വിളിക്കാറ്.. അവരെന്താ ചെയ്യാ, അല്ലെങ്കില്‍ അവരെന്താ വിളിക്കാ അതെന്നെയാ ഞാനും ശ്രീരാമനും പ്രവര്‍ത്തിക്കുക ആ നാളില്‍...
മുത്തു മുതലായവര്‍ എന്റെ അമ്മാമന്മാരാ....
എന്നെയും ശ്രീരാമനെയും, ബീഡി വലിക്കാനും, മുറുക്കാനും, കള്ളു കുടിക്കാനും ഒക്കെ ചെറുപ്പത്തില്‍ പഠിപ്പിച്ചിരുന്നത് ഞങ്ങളുടെ അമ്മാമനായ മുത്തു വായിരുന്നു.. ഞങ്ങളവനെ മാത്രം പേര് വിളിച്ചിരുന്നു..
മുത്തു ഒരു ചിത്രകാരനും, ചെറിയ രീതിയിലുള്ള എഴുത്തു കാരനും, നല്ല ഫൊട്ടൊഗ്രാഫറും കൂടിയായിരുന്നു. ആ ശീലമാണ് പില്‍ക്കാലത്ത് എന്റെ അനുജന്‍ ശ്രീരാമന് വന്ന് ചേര്‍ന്നത്.. മുത്തു പഠിച്ച അതേ ഫൈന്‍ ആര്‍ട്ട്സ് കോളേജില്‍ ശ്രീരാമനും പഠിച്ച് ചിതകല അഭ്യസിച്ചു..

കുടുംബയോഗത്തില്‍ എനിക്ക് പറ്റിയ കൂട്ടമൊന്നും കാണാന്‍ പറ്റിയില്ല.. ഞാന്‍ അങ്ങോട്ടുമിങ്ങോട്ടും നടന്ന് കൊണ്ടിരിന്നു.. പണ്ട് പോകാന്‍ മടിച്ചിരുന്ന തട്ടിന്‍പുറവും, പടിപ്പുര ഭാഗവും ഒക്കെ ചുറ്റിക്കറങ്ങി, ഒടുവില്‍ ബാലേട്ടനും ശ്രിരാമനും, വേറെ ചിലരും കൂടി ഒരു മാവിന്റെ ചുവട്ടിലിരുന്ന് വെടിപറയുന്നത് കണ്ടു..
ഊണിന് ഇനിയും സമയം കുറേ ഉണ്ട്... നേരം കളയാന്‍ വഴിയൊന്നുമില്ല താനും...
അങ്ങിനെ ഇവരുടെ കൂട്ടത്തില്‍ തന്നെ വന്ന് പെട്ടു...
ഞാന്‍ അധികവും ഗള്‍ഫ് നാടുകളിലായിരുന്നു.. അവിടെ ചെന്ന് പെട്ടിരുന്ന അവസരത്തില്‍ മദ്യപാനം, പുകവലി മുതലായ ദു:ശ്ശിലങ്ങള്‍ കുറച്ചധികം ഉണ്ടാ‍യിരുന്നു ആദ്യമൊക്കെ..
ഒന്ന് രണ്ട് കൊല്ലം എന്നും മദ്യപാനം ഉണ്ടായിരുന്നു. സിഗരറ്റ് വലി കൂടി. അവിടെ ഒന്നിനും പഞ്ഞമില്ലായിരുന്നല്ലോ..
വിദേശത്ത് പോകുന്നതിന് മുന്‍പ് നാടന്‍ ചാരായവും, ബീഡിയുമൊക്കെയെ കിട്ടിയിരുന്നുള്ളൂ...
എന്റെ ശേരഞ്ഞാട്ടനെന്ന അമ്മാമന്‍ ഹിന്ദി പണ്ഡിറ്റ് ആയിരുന്നു.. കുന്നംകുളത്തിന്നടുത്ത് അക്കിക്കാവ് സ്കൂളില്‍ മാഷായിരുന്നു.. ഞങ്ങള്‍ക്ക് [എനിക്കും ശ്രീരാമനും] ചാരായത്തില്‍ ദശമൂലാരിഷ്ടം ചേര്‍ത്ത് തരും...
വെറുതെ അങ്ങ്ട്ട് തരില്ലാ.... ചില കണ്ടീഷനുകള്‍ക്ക് വിധേയമായിരിക്കും....
വിഷ്ണു സഹസ്രനാമം, ദേവി മഹാത്മ്യം, ഭഗവത് ഗീ‍ത മുതലായവ മൂപ്പര്‍ പറഞ്ഞിടത്ത് നിന്ന് ചൊല്ലണം...
ആദ്യം കുപ്പിയുടെ മൂടിയില്‍ ഒരു മൂടി രണ്ടും കൂടി ചേര്‍ത്ത് തരും. പിന്നെ ചൊല്ലുന്നതിന്നനുസരിച്ച് തരും...
പിന്നെ ഞങ്ങള്‍ കിറുങ്ങിത്തുടങ്ങിയാല്‍ ഞങ്ങള്‍ അമ്മാമനെ കൈ വെച്ച് കുപ്പിയോടെ അകത്താക്കും...
ശേഖരഞ്ഞാട്ടന്‍ ശ്രീരാമനെ തോളത്തും, എന്നെ കൈപിടിച്ചും കൊണ്ട് പുഞ്ചപ്പാടത്തും മറ്റും കൊണ്ട് പോകുമായിരുന്നു...
ഞങ്ങളങ്ങിനെ ചെറുപ്പകാലത്ത് തന്നെ, അതായത് മൊട്ട് വിരിയുന്നതിന് മുന്‍പ് തന്നെ പുകവലിയും മദ്യപാനവും ശീലമാക്കിയിരുന്നു.. ഞങ്ങള്‍ക്ക് പഠിപ്പിലൊന്നും വലിയ കമ്പമുണ്ടായിരുന്നില്ലാ...

പക്ഷെ ഞങ്ങള്‍ക്ക് ചെറുപ്പത്തിലെ ആത്മീയ കാര്യങ്ങളില്‍ കാര്യഗൌരവങ്ങളുണ്ടായിരുന്നു...
ഒരു വെരി സ്മോള്‍ വിത്ത് അരിഷ്ടം കിട്ടണമെങ്കില്‍ നാരായണീയത്തിന്റെ ധ്യാന ശ്ലോകം ഇരുപത്തഞ്ച് തവണ തെറ്റാതെ ചൊല്ലിയാല്‍ മതി...

ശാന്താകാരം ഭുജഗ ശയനം പത്മനാഭം സുരേശം
വിശ്വാധാരം ഗഗന സദൃശം മേഘവര്‍ണം ശുഭാംഗം............
ലക്ഷ്മീകാന്തം കമല നയനം.........

ഇങ്ങിനെയൊക്കെയാണെന്ന് തോന്നുന്നു വരികള്‍. ഞാന്‍ അന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ വരികള്‍ ഓര്‍മ്മിക്കുന്നത്...
>>>> വിദേശജീവിതത്തിന്റെ മൂന്നാമത്തെ വര്‍ഷത്തില്‍ ഞങ്ങള്‍ക്ക് മകന്‍ ജനിച്ചു... മദ്യപാനവും പുകവലിയും ഞാന്‍ തുടര്‍ന്ന് കൊണ്ടേയിരുന്നു.... റോത്ത് മാന്‍ സിഗരറ്റും, റെഡ് ലേബലും എനിക്കിഷ്ടപ്പെട്ട വിഭവമായിരുന്നു...
ഒരു ദിവസം എന്റെ ശ്രീമതി ചോദിച്ചു......... നിങ്ങള്‍ക്കൊന്ന് ഈ പുകവലി നിര്‍ത്തിക്കൂടെ എന്ന്...
കണ്ടില്ലേ നമ്മടെ മോന് എന്നും പനിയും ചുമയുമെല്ലാം....
നിങ്ങള് ഇങ്ങനെ ഏത് നേരത്തും ഈ പുക വിട്ടോണ്ടിരുന്നാല്‍ ഇത് മുറിക്കത്ത് കെട്ടിക്കിടക്കും.... മുറി തുറന്നിട്ടാല്‍ പിന്നെ ഏസി തണുക്കില്ലാ...
“നിങ്ങള്‍ക്ക് നമ്മുടെ പൊന്നോമന മകനാ വലുത്, അതോ പുകവലിയും മദ്യപാനവുമാണോ?“
ഈ ചോദ്യം എന്നെ കുറച്ചിരുത്തി ചിന്തിപ്പിച്ചു...
പിറ്റേ ദിവസം പുലര്‍ന്നപ്പോള്‍ ഞാന്‍ പുകവലിയും, താമസിയാതെ മദ്യപാനവും നിര്‍ത്തി.... ഒരു ദിവസം കൊണ്ട് പുകവലി എനിക്കെങ്ങനെ നിര്‍ത്താനായി എന്ന് ഒരു അത്ഭുതം തന്നെ ആയിരുന്നു.
ഞാന്‍ പുകവലി നിര്‍ത്തിയിട്ട് ഇപ്പോള്‍ 30 കൊല്ലമായി... മദ്യപാനം വല്ലപ്പോഴുമൊക്കെ.... എല്ലാം എല്ലാരും പെട്ടെന്നങ്ങ് നിര്‍ത്തിയാല്‍ അത് കൊണ്ട് ജീവിക്കുന്ന കുറേ കുടുബങ്ങളുണ്ടല്ലോ... അവര്‍ പട്ടിണിയാവില്ലേ....
അങ്ങിനെ ഞാന്‍ ബാലേട്ടന്റെ കൂടെ വെടിപറയാന്‍ കൂടി.... അവര്‍ ഇടക്ക് സ്റ്റൂളിന്റെ അടിയില്‍ വെച്ചിരിക്കുന്ന കുപ്പിയിലെ ദ്രാവകം ചിരട്ടയിലേക്ക് ഒഴിക്കുന്നുണ്ടായിരുന്നു... പിന്നെ ബീഡിയും.....
അവര്‍ എനിക്കും ഓഫര്‍ ചെയ്തു....
ഞാന്‍ വേണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞു....
അവര്‍ക്കത് രസിച്ചില്ല....
ക്ഷുഭിതനായ ബാലേട്ടന്‍.........
എടാ ശീമോനെ ഈ ഉണ്ണീനെ നമ്മള്‍ടെ കൂട്ടത്തീ കൂട്ടാന്‍ പറ്റില്ലാ... ഇവനെന്ത് പേര്‍ഷ്യാക്കരനാ........... കള്ളു കുടിക്കില്ലാ.... ബീഡി വലിക്കില്ലാ.... പിന്നെ എന്നെക്കൊണ്ട് പറയിക്കണാ.....
ഒന്നുമടിക്കാത്ത ഒരു കോന്തന്‍!!!
ഇതെല്ലാം കേട്ട് എനിക്ക് വേദനയായി.. ബാലേട്ടനല്ലേ.... ബാലേട്ടന്‍ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ...
സ്നേഹം കൊണ്ടല്ലേ.....
എന്റെ ബാലേട്ടന്‍ സ്വര്‍ഗ്ഗലോകത്തില്‍ വിഹരിക്കുകയാകും ഇപ്പോള്‍... എന്റെ അനുജന്‍ ശ്രീരാമന് ഒരു ജീവിതമാര്‍ഗ്ഗം ഉണ്ടാക്കിയത് ബാലേട്ടനാണ്. പരേതനായ ശ്രീ. അരവിന്ദനുമായുള്ള സംസര്‍ഗ്ഗമാണ് എന്റെ അനുജന് സിനിമാലോകത്തിലേക്കുള്ള കാല്‍ വെപ്പിന് തുടക്കം കുറിക്കാനായത്...
എന്റെ ബാലേട്ടാ‍....... ഈ ഉണ്ണിക്ക് ബാലേട്ടനെ ഒരിക്കലും മറക്കാനാവില്ല....
എന്റെ ബാലേട്ടന്‍ എന്നും എന്റെ ഹൃദയത്തിലുണ്ട്....


[ഒരു പാടെഴുതാനുണ്ട് ബാക്കി.. തല്‍ക്കാലം ഇവിടെ അവസാനിപ്പിക്കട്ടെ... വായനക്കാരുടെ പ്രതികരണം പോലെ തുടരാം]
കുറച്ച് ഫോട്ടോസ് കൂടി ചേര്‍ക്കാനുണ്ട്.. താമസിയാതെ ചേര്‍ക്കാം...


18 comments:

Unknown said...

JP UNCLE

THIS IS REALLY FANTASTIC !!!!!
PLEASE ADD THE PHOTOGRAPHS

HARI VILLOOR said...

നന്നായിട്ടുണ്ട് മാഷേ... ഒരുപാടോര്‍മ്മകള്‍... എല്ലാവര്‍ക്കും ഉണ്ടാകില്ലേ ഇതു പോലെയുള്ള ഓര്‍മ്മകള്‍ പങ്കു വയ്ക്കാന്‍.... ഓര്‍മ്മകളിലൂടെയുള്ള ജീവിതം നമ്മെ നമ്മുടെ ആ പഴയ കാലങ്ങളിലേക്ക് കൂട്ടി കൊണ്ട് പോകാറുണ്ട്...


നന്നായി അവതരിപ്പിച്ചിരിക്കുന്നു.....

Unknown said...

????????????What do i say????????????

Unknown said...

Keep it up Prakash. Frankly I like your "Dreams" rather than "Parukutty". In "Parukutty" you are always Thirsty, hungry, sleepy and like to drink ,eat and sleep.
- Hassan

മാണിക്യം said...

നന്നായി!
ഓര്‍മ്മക്കുറിപ്പുകള്‍..
പ്രത്യേകിച്ച് ശ്രീരാമന്ന്മാര്‍ കഥയില്‍ കഥാപാത്രങ്ങള്‍ ആയപ്പോള്‍. വികെ ശ്രീരമന്റെ- “ദേവാസുരം”
കഥാപാത്രത്തെ പെട്ടന്ന് ഓര്‍ത്തു!!

Unknown said...

നന്നായിട്ടുണ്ട് പ്രകാശേട്ടാ .... ഇങ്ങനെയുള്ള ഓര്‍മ്മകള്‍ ബ്ലോഗിലൂടെ അയവിറക്കാനും പങ്ക് വയ്ക്കാനും കഴിയുന്നത് ഒരനുഗ്രഹം തന്നെ...

സസ്നേഹം,

Sureshkumar Punjhayil said...

Prakashetta... Sreeramettane enikkum nannayi ariyamayirunnu. Veedum ariyam.... Anusmaranam maanoharamayi. Theerchayayum thudaruka. Ashamsakal.

Unknown said...

hhey jp uncle...nice way of writting....nd awesome description abt dat nadu,,,,

Unknown said...

good work daddy.....better than the earlier ones.

ജെ പി വെട്ടിയാട്ടില്‍ said...

സുകുമാരേട്ടാ....

താങ്കളെപ്പോലെയുള്ള ബ്ലോഗിലെ പഴമക്കാരുടെ വിലയേറിയ പരാമര്‍ശങ്ങള്‍ പുതിയ തലമുറക്ക് കുളിരേകുന്നു..
തുടര്‍ന്നും പ്രതികരണങ്ങളിലൂടെ എന്നെ കൂടുതല്‍ ഉത്സാഹവനാക്കണമെ!!
ഇപ്പോള്‍ മലയാളം തെറ്റ് കൂടാതെ കമ്പോസ് ചെയ്യാന്‍ പഠിച്ചു..
സന്തോഷ്, മാണിക്യം, പ്രതിഭ, ബിന്ദു കെ പി, സുനില്‍ കൃഷ്ണന്‍, ശ്രീപാര്‍വ്വതി മുതലായവരെ ഞാന്‍ നന്ദിയോടെ സ്മരിക്കുന്നു...
ഇപ്പോളെനിക്ക് അപ്പപ്പോ തോന്നുന്ന കാര്യങ്ങള്‍ കുത്തിക്കുറിക്കുവാന്‍ സാധിക്കും...

ജെ പി വെട്ടിയാട്ടില്‍ said...

rakhi

i believe this is the first comment i ever received from you. many thanks my daughter.

regards

dadd

വിജയലക്ഷ്മി said...

Aashamsakal nerunnu...

ബൈജു സുല്‍ത്താന്‍ said...

ഓര്‍മ്മകള്‍ പങ്കുവച്ചതിന്‌ നന്ദി.

സന്തോഷ്. said...

മാഷേ, നന്നായിരിക്ക്കുന്നു. ഓര്‍മകള്‍ മധുരമായി പങ്കു വയ്ക്കുമ്പോള്‍ കേള്‍ക്കുന്നവര്‍ അത് സ്വന്തം ജീവിതത്തീലെ ചില സന്ദര്‍ഭങ്ങള്‍തന്നെ അല്ലേ എന്ന് സന്ദേഹിച്ചുപോകുന്നു. ഒരെഴുത്തുകാരന്‍റെ വിജയമാണത്..
എഴുത്ത് തുടരട്ടേ.

എന്നെ ഈ വീട്ടില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞിട്ടിതുവരെ പോയില്ല. ഇനി വരുമ്പോഴാകട്ടേ.

ജെ പി വെട്ടിയാട്ടില്‍ said...

ഹലോ സന്തോഷ്

എന്നിലെ എഴുത്തുകാരനെ കണ്ടെത്തിയ സന്തോഷ് മാഷെ.... മാഷിന്റെ അനുഗ്രഹം എനിക്കെപ്പോഴും ഉണ്ട്.. ഞാന്‍ 150 ല്‍ കൂടുതല്‍ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു...
“എന്റെ പാറുകുട്ടീ എന്ന നോവലുള്‍പ്പെടെ”.......
എനിക്ക് സന്തോഷമായി മാഷെ....
ബ്ലോഗില്‍ കൂടി കുറെ നല്ല സുഹൃത്തുക്കളും......
മാഷിനെ ബാലേട്ടന്റെ വീട്ടിലേക്ക് എപ്പോ വേണമെങ്കിലും കൊണ്ട് പോകാമല്ലോ...
എന്നാ ഇങ്ങോട്ട് വരുന്നത്?....... പൂയത്തിന് ഷണിച്ചിട്ട് വന്നില്ലല്ലോ???
ജോയ്സില്‍ നിന്ന് ഒരു ഓം ലറ്റ് അടിക്കണോ? രണ്ട് ഫോസ്റ്ററും........
ചിയേര്‍സ്!!!!!!!!!!!

വിജയലക്ഷ്മി said...

അവതരണം നന്നായിരിക്കുന്നു ...ആശംസകള്‍ !

ജെ പി വെട്ടിയാട്ടില്‍ said...

വിജയലക്ഷ്മിച്ചേച്ചീ.........
എല്ലാം ഓര്‍മ്മകളാണ് ചേച്ചീ. ഇങ്ങനെയെല്ലാം എഴുതാന്‍ കഴിയുന്നത് ദൈവാധീനം തന്നെ. ഒരു ആശയം മനസ്സിലുദിച്ചാല്‍, എഴുതാനിരിക്കുമ്പോള്‍ വാക്കുകള്‍ താനെ ഒഴുകുന്നു...
കഴിഞ്ഞ ദിവസം ഞാന്‍ പാറുകുട്ടി - 19 എഴുതാനിരിക്കുമ്പോള്‍ മനസ്സിലെ ആശയം വേറെ ഒന്നായിരുന്നു...
പക്ഷെ എഴുതിത്തുടങ്ങിയപ്പോള്‍ കഥ വേറെ ഒരു വഴിത്തിരിവിലേക്കാണ് പോയത്. അത് വളരെ നന്നാകുകയും ചെയ്തു... ഞാന്‍ തന്നെയാണോ ഇതെല്ലാം എഴുതിയത് എനിക്കെന്നെ വിശ്വസിക്കാന്‍ കഴിയിണില്ലാ...
പാറുകുട്ടി - 19 ഞാന്‍ പലതവണ വായിച്ചു... മറ്റേ ലക്കങ്ങളൊന്നും ഞാന്‍ വായിക്കാറില്ല.. അടുത്ത ലക്കം എഴുതുമ്പോള്‍ മൊത്തത്തില്‍ ഒന്ന് കണ്ണോടിക്കുകയേ ചെയ്യാറുള്ളൂ....
ചേച്ചിയുടെ പരാമര്‍ശങ്ങള്‍ക്ക് നന്ദി...

Pyari said...

ബ്ലോഗുകള്‍ക്ക് പുസ്തക വായനയുടെ സുഖം ഉണ്ടാവില്ലെന്നാണ് ഞാന്‍ ഇത് വരെ വിശ്വസിച്ചിരുന്നത്. ഇപ്പോള്‍ ഞാനാ വിശ്വാസം മാറ്റി..