Showing posts with label വിഷു. Show all posts
Showing posts with label വിഷു. Show all posts

Monday, April 13, 2009

ഇന്ന് വിഷു ഏപ്രില്‍ പതിനാല് രണ്ടായിരത്തി ഒന്‍പത്

ഇന്ന് വിഷു. കാലത്ത് പതിവിലും വൈകി എഴുന്നേറ്റു. തലേദിവസം വൈകി കിടന്നതിനാലും ചുമക്കുള്ള മരുന്നിന്റെ തീഷ്ണതയാലും ആയിരുന്നു വിഷുദിനം ആയിട്ടും എനിക്ക് നേരത്തെ കുളിച്ചൊരുങ്ങാന്‍ പറ്റാതെ വന്നത്.


പിന്നെ വീട്ടുകാരിയും മകനും എന്നെ വിളിക്കാനും മറന്നു. ഇനി അവരും വൈകിയിട്ടാണോ എഴുന്നേറ്റതെന്നും അറിയില്ല.
കാര്യങ്ങള്‍ അങ്ങിനെ പോയി.
വൈകിയാണെങ്കിലും ആദ്യം അച്ചന്‍ തേവരെ പോയി വണങ്ങി. അവിടെന്‍ നിന്നാണല്ലോ എന്തിനും ഒരു തുടക്കം. അവിടെ വെച്ചിരുന്ന വിഷുക്കണി തൊഴുതു. മേല്‍ ശാന്തിയുടെ അഭാവം കണ്ടു. ഇന്നെത്തെ കാലത്ത് അമ്പലത്തില്‍ ശാന്തി ചെയ്യുന്ന നമ്പൂതിരിമാര്‍ പലരും കുലത്തൊഴില്‍ ചെയ്യാതെ ഐടി മേഖലയിലും മറ്റുമായി കൂടുതല്‍ വേതനം കിട്ടുന്ന സ്ഥലങ്ങളിലേക്ക് മാറി. അതിനാല്‍ പല അമ്പലങ്ങളിലും ഇപ്പോള്‍ തന്ത്രവിദ്യ അഭ്യസിച്ച അബ്രാഹ്മണരെ ജോലിക്കെടുത്തു തുടങ്ങി.
അച്ചന്‍ തേവര്‍ അമ്പലത്തില്‍ ഇത് വരെ അബ്രാഹ്മണന്മാരെ എടുക്കാന്‍ പറ്റിയില്ല. കാരണം അവിടുത്തെ ഒരു പക്ഷം എന്റെ സഹപ്രവര്‍ത്തകര്‍ എനിക്കനുകൂലമായി പ്രവര്‍ത്തിക്കുന്നില്ല.
ഭഗവാന് അന്തിത്തിരി കൊളുത്തിയില്ലെങ്കിലും, നൈവേദ്യം കൊടുത്തില്ലെങ്കിലും അവര്‍ക്ക് ഒരു വേവലാതിയുമില്ല. എനിക്ക് ആള്‍ ബലം ഇല്ലാത്തതിനാല്‍ ഞാന്‍ അബ്രാഫ്മണരെ ഇത് വരെ വെച്ചില്ല.
ക്ഷേത്രം തന്ത്രിക്കോ, ഉടമസ്ഥരായ വിശ്വ ഹിന്ദു പരിഷത്തിനോ താല്പര്യക്കുറവില്ല ബ്രാഫ്മണരല്ലാത്തവരെ വെക്കാന്‍. അമ്പലം നടത്തിപ്പുകാരാണ് പാരയായി നില്‍ക്കുന്നത്.
സര്‍വ്വേശ്വരന്‍ അത്തരക്കാര്‍ക്ക് നല്ല ബുദ്ധി തോന്നിപ്പിക്കട്ടെ എന്നേ എനിക്ക് പറയുവാനുള്ളൂ...
വിഷുക്കണിക്ക് വെച്ചിരുന്ന ചക്ക എന്നോട് കൊണ്ട് പോയിക്കൊള്ളാന്‍ സുകുമാരേട്ടന്‍ പറഞ്ഞു. എന്റെ പ്രിയ പന്തി ബീനാജീക്ക് ചക്ക ഇഷ്ടമുള്ളതാണെന്ന് അദ്ദേഹത്തിന്നറിയാം. അമ്പലം അടക്കുവാനുള്ള ഒരുക്കങ്ങളായതിനാല്‍ ഞാന്‍ ചക്ക എടുത്ത് എന്റെ കാറില്‍ വെച്ചു. അമ്പത് രൂപ ക്ഷേത്രം കൌണ്ടറില്‍ ദ്രവ്യത്തിന്റെ വകയായി സമര്‍പ്പിച്ചു.
ആദ്യം ആ ചക്ക ബിനാജിക്ക് സമര്‍പ്പിച്ച ശേഷം പട്ടണം ചുറ്റാന്‍ പോയി. നേരെ പാറമേക്കാവ് ഭഗവതിയെ വണങ്ങി. ഏതായാലും വിഷുവായതിനാല്‍ ബ്ലോഗില്‍ എന്തെങ്കിലും എഴുതേണ്ടതിനാല്‍ അവിടെ നിന്ന് കുറച്ച് ഫോട്ടൊകള്‍ എടുത്തു.
വീട്ടില്‍ ഈ വര്‍ഷം വിഷുക്കട്ട ഉണ്ടാക്കിയില്ല. അതിനാല്‍ അതിന്റെ ഫോട്ടോ എടുക്കാന്‍ പറ്റിയില്ല.
തക്ക സമയത്ത് എന്റെ സഹപ്രവര്‍ത്തക സജിത ഫോണില്‍ വിളിച്ചു. വിഷു ആശംസകള്‍ അര്‍പ്പിക്കാന്‍. ഞാന്‍ സജിതയോട് വിഷുക്കട്ട ഉണ്ടാക്കിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍, ഉണ്ടാക്കിയിട്ടുണ്ടെന്നും പറഞ്ഞു. എനിക്കൊരു ഫോട്ടൊ പിടിച്ച് വെക്കാന്‍ പറഞ്ഞിട്ടുണ്ട്.
എന്റെ വീട്ടില്‍ വിഷുത്തിരക്കുണ്ടോ എന്ന് ചോദിച്ചു. ഇവിടെ ഒരു തിരക്കും ഇല്ലാ എന്ന് പറഞ്ഞു ഞാന്‍. മകളുണ്ടെങ്കില്‍ എന്തെങ്കിലും ഒരു ഒച്ചപ്പാടുണ്ടാകും. മകന്‍ കാലത്ത് എഴുന്നേല്‍ക്കാന്‍ തന്നെ വൈകി ടിവിയുടെ മുന്നിലിരിക്കുന്നു.
എന്റെ മക്കള്‍ ഭാരതത്തിന് വെളിയില്‍ ജനിച്ച് വളരന്നതിനാല്‍ അവര്‍ക്ക് വിഷു, ഓണം, പൂരം, വേല, പെരുന്നാള്‍ എന്നിവയിലൊന്നും കമ്പമില്ലാ. ഇവിടെ എന്റെ ബീനാജിയുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് ഞങ്ങള്‍ നീങ്ങും. അവളുടെ സന്തോഷമാണ് ഞങ്ങള്‍ക്ക് പ്രിയം.
പണ്ട് എന്റെ ചേച്ചി മരിക്കുന്നതിന് മുന്‍പ് തറവാട്ടിലേക്ക് വിഷു, ഓണം മുതലായവ ഉണ്ണാന്‍ വിളിക്കുമായിരുന്നു. പക്ഷെ ബീനാമ്മയും എന്റെ ചേച്ചിയും തമ്മില്‍ സ്വരച്ചേറ്ച്ച ഇല്ലായിരുന്നതിനാല്‍ എനിക്കൊരിക്കലും മക്കളുമായി വിശേഷങ്ങള്‍ക്ക് തറവാട്ടില്‍ പോകാനായില്ല. അതിനാല്‍ അവളുടെ വീട്ടിലേക്കും ഞാന്‍ അവളെ കൊണ്ട് പോകാറില്ല.
എനിക്കിന്ന് എന്റെ തറവാടായ ചെറുവത്താനി, കുന്നംകുളത്ത് പോയി വിഷു സദ്യ ഉണ്ണണെന്നുണ്ടായിരുന്നു. പക്ഷെ ശ്രീമതിയും മകനും കൂടെ വരില്ലാ എന്നുള്ളതിനാല്‍ ഞാന്‍ പോയില്ല.
സിനിമാ നടനും, ടിവി അവതാരകനുമായ സഹോദരന്‍ വി കെ ശ്രീരാമന്‍ ചില സിനിമാ സുഹൃത്തുക്കളെ സാധാരണ വിഷുവിന് തറവാട്ടിലേക്ക് ക്ഷണിക്കാറുണ്ട്. അപ്പോള്‍ അവിടെ കാര്യങ്ങള്‍ അടിപൊളിയായിരിക്കും.
ഞാന്‍ ഈയിടെയായി തറവാട്ടില്‍ പോയി താമസിക്കാറുണ്ട്. അവിടെ എനിക്കിപ്പോള്‍ സ്വര്‍ഗ്ഗമാണ്. അയലത്തെ പെണ്കുട്ടികള്‍ കളിക്കാനുണ്ടാകും, പിന്നെ അമ്മാമന്റെ വീട്ടിലെ വാസ്ന്തി, സുധ, ശ്രീജ, മിനിക്കുട്ടി മുതലായവരും അവരുടെ മക്കളായ ചിന്നു, പൊന്നു, വിജി, വിവേക്, വൈശാഖ്, വാവുട്ടി എന്നിവരും എന്നെ കണ്ടാല്‍ കൂട്ടുകൂടാന്‍ വരും. ഞാന്‍ ചെറുപ്പത്തില്‍ ഒരു കുറുമ്പനായിരുന്നെന്ന് കാര്‍ത്ത്യായനി അമ്മായി അവരോട് പറഞ്ഞു കൊടുത്തിട്ടുണ്ട്.
+
മൊത്തത്തില്‍ ഈ വയസ്സ് കാലത്ത് എന്റെ മനസ്സിനിണങ്ങുന്ന ഒരു അന്ത:രീക്ഷം ആണവിടെ. കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ തറവാട്ടില്‍ പാമ്പിനാളത്തിന് പോയ കഥ നിങ്ങള്‍ വായിച്ച് കാണുമല്ലോ?
ഞാന്‍ പറഞ്ഞ് വരുന്നത് സ്വഗൃഹത്തില്‍ വിഷുവിന്റെ ഒരു പ്രതീതി ഇല്ലാ. ഞാന്‍ കുറച്ച് മുന്‍പ് പറഞ്ഞല്ലോ എന്റെ സഹപ്രവര്‍ത്തക സജിത [max new york life insurance] അവിടെ ധാരാളം കുട്ടികളും കൂടി ആകെ ജഗപൊഗയാണ്. എനിക്ക് കുട്ടികളെ കൂടുതലിഷ്ടമായതിനാല്‍ ഞാന്‍ അങ്ങോട്ട് വരട്ടെയെന്ന് ചോദിച്ചപ്പോള്‍ സജിതക്ക് വളരെ സന്തോഷമായി.
അങ്ങിനെ സജിത എന്നെ വൈകിട്ട് അവരുടെ തറവാട്ടിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. അപ്പോള്‍ വൈകിട്ടെത്തെ വിഷു സജിതയുടെ വീട്ടിലാകാമെന്ന് നിശ്ചയിച്ചിരിക്കുകയാണ്. പനമുക്കിലെ തറവാട്ടിലാണ് വിഷു ആഘോഷമെന്ന് പറഞ്ഞു.
പാറമേക്കാവില്‍ തൊഴുതു. കുറി വരച്ചു നില്‍ക്കുമ്പോള്‍ ഞാന്‍ എന്നും പരിചയപ്പെടാന്‍ ആഗ്രഹിച്ചിരുന്ന ഒരു വ്യക്തിയെ അവിടെ ദര്‍ശിച്ചു പരിചയപ്പെട്ടു. ചെമ്പൂക്കാവില്‍ താമസിക്കുന്ന ഉണ്ണികൃഷ്ണന്‍. മാരാര്‍ റോട്ടില്‍ ബട്ടന്‍സും മറ്റും തയ്ക്കുന്ന വലിയ ഷോപ്പാണെന്ന് പറഞ്ഞു. ഞന്‍ എന്നെ പരിചയപ്പെടുത്തി ഞങ്ങള്‍ പലതും പറഞ്ഞ് നില്‍ക്കുന്നതിന്നിടയില്‍ പ്രമീള എന്റെ മുന്നില്‍ കൂടി ഓടിപായുന്നത് കണ്ടു. ഞാന്‍ തിരക്കിന്നിടയില്‍ പ്രമീളയെ കണ്ടു കുശലം പറഞ്ഞു. അപ്പോള്‍ അവരുടെ മക്കളായ ശ്രീലക്ഷിമിയും, ശ്രീകേഷും വന്നെത്തി. അച്ചന്‍ വണ്ടി പാര്‍ക്കിങ്ങിന്റെ തിരക്കിലാണെന്നും പറഞ്ഞു.
പ്രമീള പറഞ്ഞു കുട്ടികള്‍ പാന്റിട്ടതിനാല്‍ അകത്തേക്ക് കടത്തില്ല. ഞാന്‍ കുട്ടികളെ നോക്കാമെന്ന് ഏറ്റു, പ്രമീളയോട് ഞാന്‍ തൊഴുത് വരാന്‍ പറഞ്ഞു.
അങ്ങിനെ കുശലം പറയുന്നതിന്നിടക്ക് രാജീവ് വന്നു. ഞാന്‍ അവരോട് പോയി വരാന്‍ പറഞ്ഞു. അങ്ങിനെ കുറച്ച് സമയം കുട്ടികളോടൊത്ത് അമ്പലത്തില്‍ കഴിഞ്ഞു കൂടി. ശ്രീലക്ഷിക്ക് ലളിതാസഹസ്രനാമത്തിന്റെ പുസ്തകം വിഷുകൈനീട്ടമായി അമ്പലനടക്കല്‍ വെച്ച് കൊടുത്തു.
++
ഇനി ഉച്ചയൂണിന്റെ സമയം അഡ്ജസ്റ്റ് ചെയ്ത് ബീനാമ്മയുടെ അടുത്തേക്കെത്തിയാല്‍ മതിയായല്ലോ എന്ന് മനസ്സില്‍ കരുതി നില്‍ക്കുമ്പോല്‍ അമ്പലത്തിനു മുന്നില്‍ നിന്ന് തൃശ്ശൂര്‍ പൂരം എക്സിബിഷന്റെ കൂറ്റന്‍ പ്രവേശനകവാടം കണ്ടു. അപ്പോള്‍ അങ്ങോട്ട് വിട്ടു.. റോട് മുറിച്ച് കടക്കാന്‍ പത്ത് മിനിട്ടില്‍ കൂടുതല്‍ നിന്നു. അവിടെ സബ് വേയുടെ നിര്‍മ്മാണമായതിനാല്‍ ആകെ ഗതാഗതക്കുരുക്കും ആണ്. എന്നെ പോലെയുള്ള വയസ്സന്മാരെ റോട് മുറിച്ച് കടക്കാന്‍ ഒരു പോലീസുകാരും സഹായത്തിന് കണ്ടില്ല. മരിക്കുകയാണെങ്കില്‍ വടക്കുന്നാഥന്റെ യും പാറമേക്കാവമ്മെയുടെയും തിരുനടയില്‍ വെച്ചാണല്ലോ എന്ന സമാധാനത്തോടെ കണ്ണടച്ചും കൊണ്ട് റോട് മറി കടന്നു.
പൂരം എക്സിബിഷന്‍ കവാടത്തിനെ ഫോട്ടൊ എടുത്ത് ഉള്ളിലേക്ക് പ്രവേശിക്കാം എന്ന് വിചാരിച്ചിരിക്കുമ്പോള്‍, പിന്നില്‍ നിന്നൊരു വിളി... ഉണ്ണ്യേട്ടാ.................
എന്നെ കുന്നംകുളത്തെ എന്റെ ഗ്രാമത്തിലെ ആളുകളേ അങ്ങിനെ വിളിക്കുകയുള്ളൂ.....
“ഉണ്ണ്യേട്ടന് എന്നെ മനസ്സിലായില്ലേ..................?
“ഞാന്‍ ജുമാന... ഇതെന്റെ ഇക്കാക്ക ബക്കറ്................ പിന്നെ മറ്റേ ആള്........ എന്റെ................ എന്റെ...............”
“നിക്ക് മനസ്സിലായി ജുമാനാ...............”
“അപ്പോ വാപ്പച്ചിയും ഉമ്മച്ചിയും ഒന്നുമില്ലേ കൂട്ടിന്...........”
“ഹൂം....... ഓര് അവിടെ രാഗം തിയേറ്ററിന്നടുത്ത് നിക്കാമെന്ന് പറഞ്ഞു. ഞങ്ങളോട് എക്സിബിഷന്‍ കണ്ട് വരാന്‍ പറഞ്ഞു.........”
ഈ കുട്ട്യോളോട് എന്താ ചോദിക്കേണ്ടതെന്നറിയാതെ ഞാന്‍ പരുങ്ങി. എനിക്കവരെ തീരെ മനസ്സിലായില്ല..........
“ഉണ്ണ്യേട്ടന്‍ ഒറ്റക്കാണോ.കൂടെ കുട്ട്യോളും ചേച്ചിയുമൊന്നുമില്ലേ.?
ആ ഞാന്‍ ഒറ്റക്കാ മക്കളേ........... ചേച്ചി വീട്ടിലുണ്ട്.........
ആ ചൂട്ടത്ത് നിന്ന് അധികം സംസാരിക്കാന്‍ ഞാന്‍ മിനക്കെട്ടില്ല. ഞാന്‍ കുട്ടികളെ എന്റെ വീട്ടിലലേക്ക് ക്ഷണിച്ചു. ജുമാനക്ക് വളരെ സന്തോഷമായെങ്കിലും, കൂടെയുള്ളവര്‍ക്ക് എക്സിബിഷന്‍ കാണാനുള്ള ത്രില്ലിലായിരുന്നു. അതിനാല്‍ ഞാന്‍ അവര്‍ക്ക് എന്റെ വിലാസം കൊടുത്ത് യാത്രയായി.
ഇനി വീണ്ടും റോട് മുറിച്ച് അപ്പുറത്ത് കടന്നാലല്ലേ എന്റെ കാറെടുക്കാന്‍ പറ്റുകയുള്ളൂ...
അതിനാല്‍ ഒരു കൂട്ടം ആവുന്നത് വരെ ഞാന്‍ ഒരിടത്ത് നിന്നു. അങ്ങിനെ കുറച്ച് പേരായുള്ളപ്പോള്‍ ഞങ്ങള്‍ ഒന്നിച്ച് അപ്പുറത്തേക്കെത്തി.
വീണ്ടും പാറമേക്കാവമ്മയെ തൊഴുതു, വീട്ടിലേക്കുള്ള യാത്രയായി.
ഇന്ന് അമ്പലത്തിന്നുള്ളില്‍ കുറുപ്പാള്‍ മാഷെ കണ്ടില്ല. മാഷെ കണ്ടാല്‍ ഞാന്‍ കാല്‍ക്കല്‍ വീണ് നമസ്കരിക്കാറുണ്ടായിരുന്നു. എന്റെ നമസ്കാരം അമ്പലത്തിലെ ജീവനക്കാര്‍ക്കും ഭക്തര്‍ക്കും അതിശയമുളവാക്കിയിരുന്നു.
കുന്നംകുളം ബോയ്സ് ഹൈസ്കൂളിലെ കണക്ക് മാഷായിരുന്നു കുറുപ്പാള്‍ മാഷ്. മാഷുടെ ശിഷ്യരില്‍ ഏറ്റവും കുഴപ്പക്കാരനായിരുന്നത്രെ ഞാന്. പഠിക്കാന്‍ തീരെ അമാന്തം.. ഇന്റര്‍ വെല്‍ സമയത്ത് സിഗരറ്റ് വലി. ക്ലാസ്സില്‍ ഉഴപ്പ്, പഠിച്ചാലൊന്നും തലയില്‍ കയറില്ല.
മാഷുടെ അടുത്ത് നിന്ന് എനിക്ക് അടി കൊറച്ചൊന്നുമല്ലാ കിട്ട്യേക്കണ്.
“ഇങ്ങിനെ ഒരു മണ്ടനെ എനിക്ക് ശിഷ്യനായി കിട്ടിയല്ലോ എന്നോര്‍ത്ത് മാഷ് കരയാറുണ്ട്... അന്നത്തെ മാഷിന്റെ അടിയുടെ ചൂട് ഞാന്‍ മറന്നിട്ടില്ല. മാഷ്ക്ക് മടിയനായ എന്നെ പില്‍ക്കാലത്ത് വലിയ ഒരു വ്യവസായ സമുച്ചയത്തിന്റെ പരമോന്നത പദവിലെത്തിക്കാന്‍ കഴിഞ്ഞുവല്ലോ. ഞാന്‍ കണക്കില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി. മെട്രിക്കുലേഷനും അവിടന്നങ്ങോട്ടുള്ള തുടര്‍വിദ്യാഭ്യാസത്തിനും കണക്കില്‍ ഉന്നത വിജയം നേടി.
ഞാന്‍ മാഷോട് എന്റെ വീരകഥകളൊക്കെ പറഞ്ഞപ്പോള്‍ മാഷുടെ സന്തോഷാശ്രുക്കള്‍ പൊഴിയുന്നത് എനിക്ക് ദര്‍ശിക്കാനായി....
ഞാന്‍ മാഷെ കാണാതെയുള്ള ദു:ഖത്തില്‍ പാറമേക്കാവ് അമ്പലത്തില്‍ നിന്ന് നേരെ വീട്ടിലേക്കുള്ള യാത്രക്ക് തയ്യാറായി....
വണ്ടി അവിടെ തന്നെ ഇട്ട് സ്വരാജ് റൌണ്ടില്‍ കൂടി, ഹൈ റോഡ്, ജയ് ഹിന്ദ് മാര്‍ക്കറ്റ്, മുന്‍സിപ്പല്‍ റോട്, വഴി വീണ്ടും റൌണ്ടില്‍ പ്രവേശിച്ച്, കുറുപ്പം റോഡ് വഴി, ദിവാന്‍ ജി മൂലയിലെത്തി അവിടെ കുറച്ച് നേരം നിന്നു. എല്ലാ സ്ഥലത്തേയും വിഷു ചന്തകളും, മറ്റു വാണിഭങ്ങളും കണ്ട് അത്രയും വെയില്‍ കൊണ്ട് തികച്ചും ക്ഷീണിച്ചു.
ഇനി തിരികെ പാറമേക്കാവില്‍ പോയി വണ്ടി എടുക്കാന്‍ പറ്റില്ലെന്നതിനാല്‍ ഹോട്ടല്‍ മെര്‍ലിനിലോ ലുസിയയിലോ പോയി നല്ല തണുത്ത് ഫോസ്റ്റര്‍ ബീര്‍ രണ്ടെണ്ണം അകത്താക്കാം എന്ന് കരുതി.
പക്ഷെ ഇന്ന് വിഷുവാണെന്ന കാര്യം ഞാന്‍ പാടെ മറന്നു. അതിനാല്‍ ഒരു ഓട്ടോ പിടിച്ച് അമ്പലത്തില്‍ ഇറങ്ങി കാറെടുത്ത് തിരികെ വീട്ടിലെത്തി.
ബീനാമ്മയോടും ജയേഷിനോടുമൊത്ത് വിഷു സദ്യ കഴിച്ചു.. അങ്ങിനെ ഈ വര്‍ഷത്തെ വിഷു ആഘോഷിച്ചു.
ഇനി അടുത്ത വര്‍ഷം ആയുസ്സുണ്ടെങ്കില്‍ കാണാം....

++









Posted by Picasa